
തൃശൂര്‍: തളിക്കുളത്ത് ദേശീയപാതയുടെ സമീപത്ത് ഓയില്‍ ആന്‍ഡ് ഫ്‌ളൌര്‍ മില്ലില്‍ തീ പിടിത്തം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വില്‍പ്പനയ്ക്കായി പായ്ക്ക് ചെയ്ത് വച്ചിരുന്ന വിവിധ മസാലപ്പൊടികള്‍ എന്നിവയും മെഷിനറികളും കത്തിനശിച്ചു. തീപിടിത്തത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇടശേരിക്കും പത്താം കല്ലിനും മധ്യേ പോക്കാകില്ലത്ത് മുഹമ്മദ് സലിയുടെ വീടിനു സമീപത്തെ മില്ലിലാണ് നാശനഷ്ടം. അടഞ്ഞുകിടക്കുന്ന സ്ഥാപനത്തിൽ നിന്നും തീ ഉയരുന്നതു ഉടമയാണ് ആദ്യം കണ്ടത്. ഉടനെ തന്നെ അയല്‍വാസികളെ വിളിച്ചു കൂട്ടി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മോട്ടോര്‍ പമ്പ് ചെയ്യാനായില്ല.
തുടര്‍ന്ന് ടാപ്പില്‍ നിന്ന് ചെറിയ ഹോസ് ഉപയോഗിച്ച് വെള്ളം ഒഴിച്ച് തീ കെടുത്താൻ നോക്കിയെങ്കിലും അപ്പോഴേക്കും ആളിപ്പടരുകയായിരുന്നു. സ്ഥാപനത്തിന്റെ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ചതും സ്ഥിതി വഷളാക്കി. തുടര്‍ന്ന് നാട്ടികയില്‍ നിന്നും അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എന്‍ജിന്‍ എത്തി വെള്ളം പമ്പ് ചെയ്ത് രാവിലെ എട്ടേകാലോടെ തീ പൂര്‍ണമായും അണച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. മില്ലിലെ വെളിച്ചെണ്ണയിലേയ്ക്ക് തീ പടര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. നാട്ടിക ഫയര്‍ സ്‌റ്റേഷനിലെ എസ്. എഫ്. ആര്‍. ഒ കൃഷ്ണരാജ്, എഫ്. ആര്‍. ഒ മാരായ വിഷ്ണുദാസ്, കൃഷ്ണപ്രസാദ്, ബൈജൂ, ഡ്രൈവര്‍മാരായ അരുണ്‍, അജോ, ഹോം ഗാര്‍ഡുമാരായ സുനില്‍, ശ്രീകുമാര്‍ എന്നിവര്‍ തീ അണയ്ക്കാന്‍ നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam