തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ട വയോധികയുടെ ബന്ധുക്കൾക്കായി പൊലീസ് അന്വേഷണം. ബീമാപള്ളി വാർഡ് ബദരിയ മദ്രസ മിൽക്ക് കോളനിയിൽ താമസിച്ചിരുന്ന ശാന്തകുമാരിയുടെ ബന്ധുക്കളെയാണ് പൊലീസ് തേടുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ട വയോധികയുടെ ബന്ധുക്കളെ തേടി പൊലീസ്. രോഗിയോടൊപ്പം കൂട്ടിരിപ്പുകാരാരും ഇല്ലാതിരുന്നതിനാൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ ബന്ധുക്കളെ കണ്ടെത്താൻ പൂന്തുറ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുകയാണ്.

ബീമാപള്ളി വാർഡ് ബദരിയ മദ്രസ മിൽക്ക് കോളനിയിൽ താമസിച്ചിരുന്ന ശാന്തകുമാരിയുടെ (65) മൃതദേഹമാണ് ഏറ്റെടുക്കാനാളില്ലാതെ സൂക്ഷിച്ചിരിക്കുന്നത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണങ്ങളിലും പരിശോധനകളിലും മറ്റ് സ്റ്റേഷനുകളിലേക്ക് ക്രൈം മെമ്മോ അയച്ചുള്ള അന്വേഷണങ്ങളിലും ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. സംഭവത്തിൽ പൂന്തുറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

സ്ട്രോക്ക് ഉണ്ടായതിനെ തുടർന്നാണ് ശാന്തകുമാരിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നതെന്നും വീടിന് പരിസരത്തും ബന്ധുക്കളാരെയും കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ 15ന് ആണ് ഇവർ മരിച്ചത്. തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച വ്യക്തിയുടെ ബന്ധുക്കളെക്കുറിച്ചോ അവരെക്കുറിച്ചുള്ള വിവരങ്ങളോ അറിയാവുന്നവർ താഴെ പറയുന്ന നമ്പറുകളിലോ പൂന്തുറ പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പൂന്തുറ പോലീസ് സ്റ്റേഷൻ: 9497902133 ഇൻസ്പെക്ടർ എസ്എച്ച്ഒ, പൂന്തുറ: 9497987009 സബ് ഇൻസ്പെക്ടർ, പൂന്തുറ പോലീസ് സ്റ്റേഷൻ: 7306221588.