
കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി.ജയരാജന്‍. ഗവര്‍ണര്‍ പദവി കൊളോണിയല്‍ അവശേഷിപ്പാണ്. ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ കോമാളി വേഷം മുന്‍ ഗവര്‍ണര്‍ പി. സദാശിവം കെട്ടിയിട്ടില്ല. വിഡ്ഢി വേഷങ്ങള്‍ കെട്ടുന്ന, കോമാളിത്തരം കാണിക്കുന്ന ഗവര്‍ണര്‍ക്ക് വിശ്വാസ്യതയില്ലെന്ന് പി ജയരാജന്‍ പറഞ്ഞു.
'തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വായില്‍ തോന്നിയത് വിളിച്ചു പറയുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ ഏജന്റിനെ പോലെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ സര്‍ക്കാറിനെ വെല്ലുവിളിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി മാസങ്ങളോളം പിടിച്ചു വെക്കുന്നു. ബില്ലിന് മേല്‍ അടയിരിക്കുന്ന സമീപനമാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്.' ഭരണഘടനയെയും സുപ്രീംകോടതി വിധിയെയും പരിഹസിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകന്‍ ജിബിന്‍.പി മൂഴിക്കല്‍ അനുസ്മരണത്തിന്റെ ഭാഗമായി 'ഗവര്‍ണര്‍ പദവി; കൊളോണിയല്‍ അവശേഷിപ്പോ അനിവാര്യതയോ?' എന്ന വിഷയത്തില്‍ നടന്ന സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.ജയരാജന്‍.
കമ്മ്യുണിസ്റ്റുകാര്‍ ജനങ്ങളോട് നല്ല വിനീത വിധേയരാവണമെന്നും അധികാര ഗര്‍വോടെ പെരുമാറരുതെന്നും പി.ജയരാജന്‍ ആവശ്യപ്പെട്ടു. ജനങ്ങളോട് അധികാര ഗര്‍വോടെ പെരുമാറുകയല്ല കമ്യുണിസ്റ്റുകാര്‍ ചെയ്യേണ്ടതെന്നും അത് പാര്‍ട്ടി തന്നെ അംഗീകരിച്ച കാര്യമാണെന്നും ജയരാജന്‍ പറഞ്ഞു. 'കമ്മ്യുണിസ്റ്റുകാര്‍ ജനങ്ങളോട് നല്ല വിനീത വിധേയരാവണം. ജനങ്ങളുമായുള്ള ബന്ധം ദൃഢകരമാവണം. അത് സംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കില്‍ പരിശോധിച്ച് തെറ്റ് തിരുത്താന്‍ പാര്‍ട്ടിക്കകത്ത് സംവിധാനമുണ്ട്. നിരന്തരം അത്തരം തെറ്റുതിരുത്തല്‍ പ്രക്രിയ നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം. കിട്ടുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം കമ്യുണിസ്റ്റുകാരുടെ നിലപാടിനെ വിലയിരുത്താനാവില്ല. തെരഞ്ഞെടുപ്പുകളില്‍ തോറ്റെന്ന് കരുതി നിലപാടുകള്‍ എല്ലാം തെറ്റാണെന്ന് പറയാന്‍ പറ്റില്ല. കമ്യൂണിസ്റ്റുകാര്‍ക്ക് വോട്ടല്ല.' നിലപാടാണ് പ്രധാനം. നാല് വോട്ടിനേക്കാളും സീറ്റിനെക്കാളും വലുത് നാടിന്റെ നിലനില്‍പ്പ് ആണെന്ന ദൃഢമായ നിലപാടെടുക്കുന്ന പാര്‍ട്ടി സി.പി.എമ്മാണെന്നും പി ജയരാജന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam