
തിരുവനന്തപുരം: രാത്രികാലങ്ങളിൽ ട്രെയിനിൽ യാത്രക്കാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങുന്ന തമിഴ്നാട് സ്വദേശി പാറശാല റെയിൽവേ പൊലീസിന്‍റെ പിടിയിൽ. തേനി ആണ്ടിപ്പട്ടി സ്വദേശി രാജ (48) ആണ് അറസ്റ്റിലായത്. 26ന് പുലർച്ചെ ചെന്നൈ - ഗുരുവായൂർ എക്സ്പ്രസിലെ ഒരു യാത്രക്കാരന്‍റെ മൊബൈൽ മോഷ്ടിച്ച് കടന്ന കേസിന്‍റെ അന്വേഷണത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുഴിത്തുറയിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.
അറസ്റ്റിലാകുമ്പോൾ പ്രതിയിയുടെ പക്കൽനിന്ന് അഞ്ച് മൊബൈൽ ഫോണുകളും ഒരു സ്മാർട്ട് വാച്ചും കണ്ടെടുത്തു. തമിഴ്‌നാട്ടിലെ നിരവധി കേസുകളിൽ ജയിൽവാസം അനുഷ്ഠിച്ചതിന് ശേഷം പുറത്ത് ഇറങ്ങിയതിനെ തുടർന്നാണ് വീണ്ടും പാറശാല റെയിൽവേ പൊലീസിന്‍റെ പിടിയിലാവുന്നത്. രാത്രികാലങ്ങളിൽ ഫോൺ ചാർജിലിട്ട് ഉറങ്ങുന്നവരിൽ നിന്നുമാണ് പ്രതി മോഷണം നടത്തുന്നത്.
ചെന്നൈ - ഗുരുവായൂർ ട്രെയിനാണ് പതിവായി മോഷണത്തിനായി തിരഞ്ഞെടുക്കുന്നതെന്നും കംപാർട്ട്മെന്‍റുകൾ മാറിക്കയറി മോഷണം നടത്തുമെന്നും ഇയാൾ സമ്മതിച്ചു. മോഷ്ടിച്ച ഫോൺ വിൽക്കാൻ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്ഐ റസൽരാജിന്‍റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ അഖിൽകൃഷ്ണ, അബിൻരാജ്, പ്രതീപ്, വിപിൽരാജ്, രജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam