
കല്‍പ്പറ്റ: കൊടുംവളവുകളോ വലിയ ഇറക്കങ്ങളോ ഇല്ലാതിരുന്നിട്ട് പോലും പലപ്പോഴായി ദേശീയപാത 766 മരണപാതയായി മാറുകയാണ്. ചെറിയ ഇറക്കങ്ങളില്‍ ചരക്കുലോറി ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണമാണ് മിക്ക അപകടങ്ങളും ഉണ്ടാകുന്നത്. ചൊവ്വാഴ്ച യുവാവിന്റെ മരണത്തിനും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ അപകടത്തിന് കാരണമായതും ചരക്കുലോറിയായിരുന്നു.
സുല്‍ത്താന്‍ബത്തേരി ബീനാച്ചിയിലെ ഓട്ടോഡ്രൈവറായ പഴപ്പത്തൂര്‍ സ്വദേശി പ്രതീഷിനാണ് (35) ലോറിക്കടിയില്‍പ്പെട്ട് ദാരുണാന്ത്യം സംഭവിച്ചത്. രാവിലെ 11.30 ഓടെ മീനങ്ങാടിക്കും ബത്തേരിക്കുമിടയിലെ പാതിരിപ്പാലത്തെ ഗുളികന്‍തറ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. ബത്തേരി ഭാഗത്ത് നിന്നെത്തിയ ലോറി ഇറക്കത്തില്‍ നിയന്ത്രണം വിട്ട് വലതുവശത്ത് നിര്‍ത്തിയിട്ട കാറിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. കാറിനെ തള്ളിനീക്കിവരുന്ന ലോറിയെ പ്രതീഷ് കണ്ടെങ്കിലും ഇദ്ദേഹത്തിന് ഓടി മാറാന്‍ കഴിഞ്ഞില്ല.
ലോറി ഡ്രൈവര്‍ ഉറങ്ങിയതാണോ ബ്രേക്ക് തകരാറായിരുന്നോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. കാര്‍യാത്രക്കാരന്‍ നൂല്‍പ്പുഴ കല്ലുമുക്ക് ചുണ്ടപ്പാടി ജയചന്ദ്രന്‍ (40), കാല്‍നടയാത്രികന്‍ അമ്പലവയല്‍ ചാച്ചിപ്പാടന്‍ ഹുസൈന്‍ എന്നിവര്‍ പരിക്കുകളോടെ ചികിത്സയിലാണ്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രതീഷ് മരിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഇവിടുത്തെ ക്ഷേത്രത്തിന്റെ മതിലും ഭണ്ഡാരവും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് കുറച്ചു കാലങ്ങളായി അപകടം കുറവാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. അതേ സമയം 2021 മാര്‍ച്ചിലും സമാന രീതിയിലുള്ള അപകടം കല്‍പ്പറ്റ വെള്ളാരംകുന്നില്‍ നടന്നിരുന്നു. സിമന്റ് കയറ്റി വന്ന ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അന്നത്തെ അപകടം. കോഴിക്കോട് നിന്ന് സിമന്റുമായി എത്തിയ കൂറ്റന്‍ലോറി ഇവിടുത്തെ ഇറക്കത്തില്‍ നിയന്ത്രണം വിടുകയായിരുന്നു.
രാത്രിയായിരുന്നു അപകടമെന്നതിനാല്‍ ലോറി ഡ്രൈവര്‍ക്കൊഴികെ മറ്റാര്‍ക്കും പരിക്കേറ്റില്ല. എന്നാല്‍ തകര്‍ന്ന ബഹുനില കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റേണ്ടി വന്നു. ചുരം ഗേറ്റ് മുതല്‍ മുത്തങ്ങ വരെ നിരവധി വളവുകളും ഇറക്കങ്ങളുമാണ് ദേശീയപാത 766 ലുള്ളത്. മിക്ക വളവുകളിലും ഇറക്കങ്ങളിലും പലപ്പോഴായി അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ബത്തേരിക്കും മൂലങ്കാവിനും ഇടയില്‍ തിരുനെല്ലി പെട്രോള്‍ പമ്പിന് സമീപമുള്ള വളവില്‍ ഏതാനും വര്‍ഷം മുമ്പ് ചരക്കുലോറി അപകടത്തില്‍പ്പെട്ടിരുന്നു.
കാറുകളും ബസുമെല്ലാം ശ്രദ്ധയൊന്ന് പാളിയാല്‍ അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഇറക്കങ്ങളാണ് ദേശീയപാതയില്‍ ഉള്ളത്. വേഗത നിയന്ത്രിക്കാതെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമെന്ന് ഉറപ്പുള്ള ഇറക്കമാണ് പാതിരിപ്പാലത്തേത്. ഇതിനിടെ വൈകുന്നേരത്തോടെ മറ്റൊരപകടം കൂടി പാതിരിപ്പാലത്തുണ്ടായി. ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും നിര്‍ത്തിയിട്ട ബൈക്കിലും ഇടിച്ചായിരുന്നു അപകടം. ഈ അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam