
കൊല്ലം: അഞ്ചലിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവും മരിച്ചു. കുളത്തുപ്പുഴ സ്വദേശി മണിയൻ, പത്തടി സ്വദേശി ഷാജഹാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ബൈക്ക് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കാൽനട യാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, തിരുവനന്തപുരം നെയ്യാറ്റികര നഗരത്തില്‍ പട്ടാപ്പകല്‍ വൃദ്ധയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ബൈക്ക് ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ ലളിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വൈകീട്ട് അഞ്ചരയോടെ നെയ്യാറ്റിന്‍കര നഗരത്തില്‍ അമ്മന്‍കോവിലിനടുത്താണ് സംഭവം നടന്നത്. കുറേയെറെ സമയം റോഡരികില്‍ നിന്ന് വാഹനങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പെരുമ്പഴുതൂര്‍ സ്വദേശി ലളിത റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ചത്. പെട്ടെന്ന് വേഗതയില്‍ വന്ന ബൈക്ക് ലളിതയെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ ലളിതയെ ആദ്യം നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇടിച്ചിട്ട ബൈക്കിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നെയ്യാറ്റിന്‍കര നഗരത്തിലെ റോഡിന്‍റെ ഇരുവശത്തും ഇരുചക്ര വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനാല്‍ അപകടം പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
വെഞ്ഞാറമൂട് ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു
വെഞ്ഞാറമൂട് ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു. വെഞ്ഞാറമൂട് പൂവണത്തുംമൂട് വിളയിൽ വീട്ടിൽ ദാക്ഷായണി (75) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. കീഴായികോണം ശാലിനി ഭവൻ സ്കൂളിന് സമീപത്തുള്ള ബന്ധു വീട്ടിൽ വന്ന് മടങ്ങവേ സമീപത്തുള്ള കോറിയിൽ നിന്നും ലോഡുമായി കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് ദാക്ഷിണിയെ ഇടിച്ചത്. റോഡിൽ തെറിച്ചു വീണ ദാക്ഷായണിയുടെ ശരീരത്തിൽ കൂടി ടിപ്പർ ലോറിയുടെ ടയറുകൾ കയറിയിറങ്ങുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam