'ഞങ്ങൾക്ക് ജീവിക്കണ്ടേ സാറേ, പൊടിതിന്ന് രോഗം വന്നു, ഉറക്കം പോയി'; നാട്ടുകാർക്ക് തലവേദനയായി സ്ഥാപനം, പ്രക്ഷോഭം

Published : Dec 08, 2024, 12:05 PM ISTUpdated : Dec 08, 2024, 12:15 PM IST
'ഞങ്ങൾക്ക് ജീവിക്കണ്ടേ സാറേ, പൊടിതിന്ന് രോഗം വന്നു, ഉറക്കം പോയി'; നാട്ടുകാർക്ക് തലവേദനയായി സ്ഥാപനം, പ്രക്ഷോഭം

Synopsis

തമിഴ്നാട്ടിലെ ക്വാറികളിൽ നിന്നും ടോറസ് ലോറികളിൽ ദിവസവും രാത്രി 12 മണിയോടെയാണ് ഇവിടെ എത്തിക്കുന്നത്.  രാത്രിയും പ്രവൃത്തി ഉള്ളതിനാൽ ഈ സമയങ്ങളിലെല്ലാം സ്ഥാപനത്തിൽ നിന്ന് പാറയുടെ തരികൾ അടങ്ങിയ പൊടി ഉയരും

തിരുവനന്തപുരം: പാറപ്പൊടി ഉൾപ്പടെയ കെട്ടിട നിർമ്മാണ സാമഗ്രികള്‍ വിൽക്കുന്ന സ്ഥാപനം മലയിൻകീഴ് ജനജീവിതത്തെ ബാധിക്കുന്നതായി പരാതി. പൊടിയും ശബ്ദ മലിനീകരണവും കാരണം പൊറുതി മുട്ടിയ പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പാപ്പനംകോട്- മലയിൻകീഴ് റോഡിൽ വിളവൂർക്കൽ നാലാംകല്ല് ജംക്‌ഷനിൽ ആണ് ക്വാറിക്ക് സമാനമായ രീതിയിൽ കെട്ടിട നിർമ്മാണത്തിനും മറ്റു ആവശ്യങ്ങളും ഉള്ള പാറ പൊടി ചല്ലി ഉൾപ്പെടെ വസ്തുക്കൾ വിൽക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്നത്. പരാതികൾ പറഞ്ഞു മടുത്തത്തോടെ  സ്ഥാപനം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം നടത്തി.

ലോഡുകണക്കിനു ഇറക്കുന്ന പാറപ്പൊടി, എംസാൻഡ്, വിവിധ അളവിൽ ചല്ലി, സിമന്റും ക്ലേയും മിക്സ് ചെയ്ത മെറ്റൽ എന്നിവയാണ് ഇവിടെ കച്ചവടം നടത്തുന്നത്. തമിഴ്നാട്ടിലെ ക്വാറികളിൽ നിന്നും ടോറസ് ലോറികളിൽ ദിവസവും രാത്രി 12 മണിയോടെയാണ് ഇവിടെ എത്തിക്കുന്നത്. രാത്രിയും പ്രവൃത്തി ഉള്ളതിനാൽ ഈ സമയങ്ങളിലെല്ലാം സ്ഥാപനത്തിൽ നിന്ന് പാറയുടെ തരികൾ അടങ്ങിയ പൊടി ഉയരും. രൂക്ഷമായ പൊടി ശല്യം കാരണം സമീപത്തെ വീടുകളിലുള്ളവർക്ക് ശ്വാസംമുട്ടൽ, ത്വക്ക് രോഗം എന്നിവ ബാധിക്കുന്നതായി പ്രതിഷേധക്കാർ  പറയുന്നു.

രാത്രി മുതൽ ജെസിബി ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെയും ടിപ്പറുകളുടെയും വലിയ ശബ്ദമാണ്. ഇതു കാരണം രാത്രി രോഗികളും ഗർഭിണികളും കിടപ്പുരോഗികളും ഉൾപ്പെടെ പ്രദേശവാസികൾക്ക് സ്വസ്ഥമായി ഉറങ്ങാൻ കഴിയാത്ത സാഹചര്യം ആണ്. പൊടി, ശബ്ദ മലിനീകരണം എന്നിവ കുറയ്ക്കാനുള്ള ഒരു സംവിധാനവും ഈ സ്ഥാപനത്തിൽ ഇല്ല. അമിത ലോഡുമായി ഈ സ്ഥാപനത്തിലേക്കു വരുകയും പോകുകയും ചെയ്യുന്ന ടിപ്പറുകളുടെ സഞ്ചാരം കാരണം സ്ഥാപനത്തിനു മുന്നിലെ റോഡ് പൂർണമായും തകർന്ന അവസ്ഥയാണ്. മാസങ്ങൾക്കു മുൻപാണ് ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് റോഡ് നവീകരിച്ചത്. സ്ഥാപനത്തിനു മുന്നിലെ റോഡിൽ ചെറിയ മെറ്റലും പാറപ്പൊടിയും വീണു കിടക്കുന്നത് വാഹനങ്ങൾ തെന്നി വീണു അപകടത്തിൽ പെടുന്നതിനും കാരണമാകുന്നുണ്ട്.

 വാർഡംഗം ആർ.അനിലാദേവി, മുൻ വാർഡംഗം രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രദേശവാസികൾ സ്ഥാപന ഉടമയുമായി ചർച്ച നടത്തി. ജനുവരി അവസാനത്തോടെ സ്ഥാപനം പൂട്ടുമെന്ന് ഉടമ പറയുന്നുണ്ടെങ്കിലും ഇതിന് ഉറപ്പില്ല എന്ന സ്ഥിതിയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ഥാപനം മുന്നോട്ടു കൊണ്ടു പോകുന്നതിനു അനധികൃതമായി രേഖകൾ സംഘടിപ്പിക്കാനുള്ള ഉടമയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നു നാട്ടുകാർ ആരോപിച്ചു. ഗുരുതര ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്ന സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇരുന്നൂറോളം പേർ ഒപ്പിട്ട പരാതി വിളവൂർക്കൽ പഞ്ചായത്തിൽ നൽകിയിരിക്കുകയാണ്.

Read More : വെള്ളനാട് ക്ഷേത്രത്തിനടുത്ത് 2 പേർ, ചാക്കിൽ പൊതിഞ്ഞ ആനക്കൊമ്പ്! എല്ലാം രഹസ്യമാക്കിയിട്ടും പൊക്കി വനംവകുപ്പ്

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി