
തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലത്ത് പെട്രോള്‍ പമ്പിൽ ആക്രമണം നടത്തിയ കേസിൽ അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പെട്രോള്‍ നിറച്ചതിന്‍റെ പണം ചോദിച്ചതിനാണ് അക്രമി സംഘം ജീവനക്കാരനെ വളഞ്ഞിട്ട് ക്രൂരമായി മർദ്ദിച്ച് കളക്ഷൻ പണവും മോഷ്ടിച്ച് കടന്നു കളഞ്ഞത്. സംഭവത്തിൽ ഇനിയും രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
ഫെബ്രുവരി 4 ന് രാത്രി ഏഴരമണിയോടെ ആയിരുന്നു സംഭവം. ആദ്യം ഒരു ബൈക്കിൽ പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റുകയും അടുത്ത ആൾ. പണം തരും എന്ന് പറഞ്ഞു. പിന്നാലെ നിറുത്തിയ ബൈക്കും പെട്രോൾ അടിച്ച ശേഷം പണം നൽകിയില്ല. ജീവനക്കാരൻ പണം ആവശ്യപ്പെട്ടതോടെ തർക്കവും പിന്നെ മാനേജരെ ഉൾപടെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവരുടെ കൈയിൽ ഉണ്ടായിരുന്ന 25000 രൂപ അടങ്ങുന്ന കളക്ഷൻ ബാഗും സംഘം തട്ടിയെടുത്തു മുങ്ങി.
മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ 2-ാം പ്രതിയായ ഊരൂട്ടമ്പലം, മറുകിൽ നീറമൺകുഴി കൊട്ടിയാക്കോണം എം ആർ കോട്ടേജിൽ എം. ബ്ലസൻദാസ്, ബാലരാമപുരം സ്വദേശി എൻ. അർഷാദ്, ഊരൂട്ടമ്പലം സ്വദേശി എസ്. അനീഷ്കുമാർ, കാരോട് സ്വദേശി എസ്. അമിതമാർ , നേമം സ്വദേശി എ. അഖിൽ എന്നീ പ്രതികളാണ് മാറനല്ലൂർ പൊലീസിന്റെ പിടിയിലായത്. ഒന്നാംപ്രതി ശ്യാം നേരത്തെ പിടിയിലായിരുന്നു. സംഭവത്തിൽ ഇനി രണ്ട് പ്രതികൾ കൂടെ അറസ്റ്റിലാകാനുണ്ട്. മാറനല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ഷിബുവിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam