നെടുമങ്ങാട് ബിബിസി ഡോക്യുമെന്ററി പ്രദർശനം, തടയാനെത്തി ബിജെപി, വനിതാ പ്രവർത്തകരെ അടക്കം അറസ്റ്റ് ചെയ്ത് നീക്കി

By Web TeamFirst Published Jan 26, 2023, 8:16 PM IST
Highlights

വിവാദമായ ബി ബി സി ഡോക്യുമെൻററിയുടെ പ്രദർശനം തടസപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

തിരുവനന്തപുരം: വിവാദമായ ബി ബി സി ഡോക്യുമെൻററിയുടെ പ്രദർശനം തടസപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെൻററി പ്രദർശനം. പ്രദർശന സ്ഥലത്തെത്തി തടയാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വനിതാ പ്രവർത്തകർ അടക്കം 16 ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

നെടുമങ്ങാട് നഗരസഭ കൗൺസിലർ ഉൾപ്പെടെ ഉള്ള പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തു.  ഡിവൈഎഫ്ഐ-യുടെ നേതൃത്വത്തിൽ  നെടുമങ്ങാട് കച്ചേരി നടയിൽ വച്ച് ബിബിസി- യുടെ വിവാദ ഡെക്യൂമെന്ററി പ്രദർശനം തുടങ്ങിയപ്പോൾ അമ്പതോളം വരുന്ന ബി ജെ പി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ പ്രദർശന സ്ഥലത്ത്  നിന്ന് 100 മീറ്റർ അകലെ വച്ച് പൊലീസ് തടയുകയായിരുന്നു. അതിനിടെ വനിതാ പ്രവർത്തകർ പ്രദർശനം നടക്കുന്ന സ്ഥലത്ത് ഓടി എത്തി മുദ്രാവക്യം വിളിച്ച് പ്രദർശനം തടയാൻ ശ്രമിക്കുകയും ആയിരുന്നു. അതേസമയം ഷിജു ഖാന്റെ നേതൃത്വത്തിൽ പ്രദർശനം നടന്നു.

അതേസമയം, സമാന സംഭവത്തിൽ പോത്തൻകോട് സംഘർഷമുണ്ടായി. ബിബിസി ഡോക്യുമെന്റെറി തടയാൻ ശ്രമിക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് - ബി ജെ പി പ്രവർത്തകർ തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുകയായിരുന്നു. പൊലീസ് ഇടപ്പെട്ട് പ്രവർത്തകരെ പിരിച്ചുവിടുകയായിരുന്നു. 

Read more:  ബിബിസി ഡോക്യുമെന്‍ററി: ജാമിയമിലിയയിൽ പ്രതിഷേധിച്ചതിന് കസ്ററഡിയിലായ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു

അതേസമയം, രാജ്യത്ത് കൂടുതൽ സർവകലാശാലകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് വിദ്യാർത്ഥി സംഘടനകൾ. ദില്ലി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എന്‍എസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. ജാമിയ മിലിയിൽ സർവകലാശാല അധികൃതരും പൊലീസും ചേർന്ന് പ്രദർശനം തടഞ്ഞിരുന്നു. വിദ്യാർത്ഥി നേതാക്കളെ കരുതൽ തടങ്ങളിലേക്ക് മാറ്റിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി. 

click me!