
കോഴിക്കോട്: ഫര്‍ണിച്ചര്‍ കടയുടെ പേരില്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി വീട്ടമ്മമാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ മലപ്പുറം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടിയില്‍ താമസിക്കുന്ന മുസ്തഫയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് വടകര മാക്കൂരിലാണ് ഇയാള്‍ വീട്ടമ്മമാരില്‍നിന്ന് പണം തട്ടിയെടുത്തത്.
'റോയല്‍ ഫര്‍ണിച്ചര്‍' എന്ന ഇല്ലാത്ത ഫര്‍ണിച്ചര്‍ സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. മാക്കൂരില്‍ റോയല്‍ ഫര്‍ണിച്ചര്‍ കട ആരംഭിച്ചു എന്ന പേരില്‍ വടകര പ്രദേശത്തുള്ള വീടുകളില്‍ കയറി ആകര്‍ഷകമായ ഓഫര്‍ പരിചയപ്പെടുത്തുകയായിരുന്നു. വീട്ടമ്മമാരെയും സ്ത്രീകളെയും നേരില്‍ കണ്ട് മാസം ആയിരം രൂപ വെച്ച് ഇരുപത് മാസം അടച്ചാല്‍ വിലക്കുറവില്‍ ഫര്‍ണിച്ചറോ അല്ലെങ്കില്‍ ഇലക്ട്രോണിക് ഉപരണങ്ങളോ വാങ്ങാമെന്ന വാഗ്ദാനമാണ് ഇയാള്‍ നടത്തിയത്.
നറുക്കെടുപ്പ് നടത്തുമ്പോള്‍ നറുക്ക് വീണാല്‍ പിന്നീട് പണം അടയ്ക്കേണ്ട ആവശ്യമില്ലെന്നും ഇയാള്‍ പ്രചരിപ്പിച്ചു. എന്നാല്‍ തവണകളായി പണം അടച്ചവര്‍ക്കും നറുക്ക് വീണവര്‍ക്കും നൽകിയ വാഗ്ദനങ്ങള്‍ ലഭിക്കാതായതോടെയാണ് ഇവര്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് മാക്കൂരിലുള്ള കട തേടി ചെന്നെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു. നിരവധി പരാതികളാണ് ഇതുസംബന്ധിച്ച് പൊലീസിന് ലഭിച്ചത്. സമാനമായ രീതിയില്‍ മലപ്പുറം ഭാഗത്തും തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam