
തിരുവനന്തപുരം: വിവാഹാലോചന നിരസിച്ചതിലുള്ള വൈരാഗ്യത്താൽ ഗൃഹനാഥനെയും മകനെയും വിളിച്ചുവരുത്തി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം. വർക്കല വടശേരിക്കോണം ആര്യഭവനിൽ അനിൽ കുമാർ (51), മകൻ അച്ചു (20) എന്നിവരെയാണ് മുഖ്യപ്രതിയായ വെള്ളല്ലൂർ പുളിയറക്കോണം സ്വദേശി സുധീഷും സുഹൃത്തുക്കളും ചേർന്നാണ് വെള്ളല്ലൂര്‍ വട്ടവിളയിലെ പണി പൂര്‍ത്തിയാകാത്ത വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
അനില്‍ കുമാറിന്‍റെ മകളെ മുഖ്യ പ്രതി സുധീഷിന് വിവാഹം ചെയ്ത് നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തില്‍ കലാശിച്ചത്. അമ്മയെയും കുടുക്കാൻ ശ്രമിച്ചതോടെയാണ് പദ്ധതി പാളിയതും പൊലീസ് സ്ഥലത്തെത്തി അനിൽ കുമാറിനെ രക്ഷപെടുത്തിയതും. ഗുരുതരമായി പരിക്കേറ്റ അനിൽ കുമാർ വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒറ്റപ്പെട്ട സ്ഥലത്ത് പൂട്ടിക്കിടന്ന വീട്ടിൽ സൗണ്ട് പ്രൂഫ് മുറിയടക്കം തയാറാക്കിയായിരുന്നു ഇവർ പദ്ധതി നടപ്പിലാക്കിയത്. സുധീഷിന് പുറമെ സുഹൃത്തുക്കളായ മൂന്നുപേർ ഉൾപ്പെടെ ഉള്ളവരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. കൃത്യത്തിന് ശേഷം പൊലീസ് എത്തിയതോടെ സ്വന്തം വാഹനങ്ങൾ ഒഴിവാക്കി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്താണ് പ്രതികൾ രക്ഷപ്പെട്ടത്.
തെന്മല, ആര്യങ്കാവ് ഭാഗങ്ങളിൽ ഒളിവിലുണ്ടായിരുന്ന പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് നിലവിൽ പൊലീസിന് ലഭിച്ച വിവരം. ഇവരുമായി അടുപ്പമുള്ള ബന്ധുക്കളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത പൊലീസ്, ഇവരുടെ ഫോൺ കോളുകൾ ഉൾപ്പെടെ നിരീക്ഷിച്ചുവരികയാണ്. പ്രതികള്‍ നാലുപേരും ബൈക്ക് ഉപേക്ഷിച്ച് ബസില്‍ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നിലവില്‍ പൊലീസ് സംഘം മൂന്ന് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സുധീഷ്, ആരോമല്‍, ലാല്‍കൃഷ്ണ, അരുണ്‍ എന്നീ നാലുപ്രതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ലുക്കൗട്ട് നോട്ടീസ് തിരുവനന്തപുരം കൊല്ലം ജില്ലകളിലും അതിർത്തികളിലും പൊലീസ് പ്രചരിപ്പിക്കുന്നുണ്ട്. ഇവരുടെ തമ്ഴ്നാട്ടിലെ ബന്ധവും പൊലീസ് അന്വേഷിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam