
കോഴിക്കോട്: നാദാപുരം വളയത്ത് പ്രവാസി യുവാവിനെ ബന്ധുക്കൾ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ചതായി പരാതി. കുനിയന്റവിട സ്വദേശി കുനിയില്‍ അസ്ലമി(48)നെയാണ് തലയ്ക്ക് കല്ലുകൊണ്ടേറ്റ പരിക്കുമായി ആശുപത്രിയില്‍ പ്രവേശിച്ചത്. ഉപ്പയും സഹോദരനും അയല്‍വാസിയും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് അസ്ലം പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.
അബുദാബിയിലെ വ്യവാസായിയായ അസ്ലമിനെ വളയത്തെ വീട്ടില്‍ക്കയറി മൂന്നംഗ സംഘം കരിങ്കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ഭാര്യയുമായുള്ള സാമ്പത്തിക തര്‍ക്കം മുതലെടുത്ത് താന്‍ മാനസിക അസ്വസ്ഥതയുള്ള ആളാണെന്ന് പ്രചരിപ്പിച്ച് കോടികള്‍ വിലയുള്ള വീടും സ്വത്തും തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് അസ്ലം പറഞ്ഞു. മൂന്ന് മാസം മുന്‍പ് ബെംഗളൂരുവിൽ നിന്നെത്തിയ സംഘം ബന്ധുക്കളുടെ അറിവോടെ തന്നെ തട്ടിക്കൊണ്ടു പോയതായും റീഹാബിലിറ്റേഷന്‍ സെന്‍ററെന്ന പേരില്‍ തൊഴുത്തിന് സമാനമായ കെട്ടിടത്തില്‍ പാര്‍പ്പിച്ചതായും അസ്ലം പറഞ്ഞു.
108 ദിവസത്തോളം ഈ സ്ഥലത്ത് പൂട്ടിയിട്ടു. ആറ് ദിവസം മുന്‍പാണ് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് നാട്ടിലെത്തിച്ചത്. ഗള്‍ഫില്‍ ഗോള്‍ഡന്‍ വിസയുള്ളയാളാണ് താന്‍. യാതൊരു ലഹരിക്കും അടിമപ്പെട്ടിട്ടില്ലെന്നും ഏതൊരു പരിശോധന നടത്താനും ഒരുക്കമാണെന്നും തന്നെ വധിക്കുമെന്ന് ഉപ്പയും സഹോദരനും നേരത്തെ ഭീഷണിപ്പെടുത്തിയതായും അസ്ലം കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ പൊലീസിന് പരാതി നൽകുമെന്നും അസ്ലം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam