എറണാകുളത്ത് തിങ്കളാഴ്ച ജില്ലാ കോടതി ബഹിഷ്കരിക്കാൻ അഭിഭാഷകർ. വക്കാലത്ത് എടുത്ത അഭിഭാഷകയുടെ കുടുംബത്തെ ആക്രമിച്ച സംഭവത്തിലാണ് പ്രതിഷേധം. കീഴ്ക്കോടതികൾ ബഹിഷ്കരിക്കാനും ആഹ്വാനമുണ്ട്.
കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത അഭിഭാഷകയുടെ കുടുംബത്തെ ആക്രമിച്ചതിലാണ് പ്രതിഷേധം. പ്രതികൾക്ക് വേണ്ടി ആരും വക്കാലത്ത് എടുക്കരുത് എന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കീഴ്കോടതികൾ ബഹിഷ്കരിക്കാനും ആഹ്വാനമുണ്ട്.
എറണാകുളം മുരുക്കുംപാടത്ത് അഭിഭാഷകയുടെ വീട്ടിൽ കയറി ആക്രമണം നടത്തിയ സംഭവത്തിലാണ് പ്രതിഷേധം. 13ന് വൈകിട്ട് അഭിഭാഷക ദമ്പതികളായ ടി എം ഡോൾഗോയുടെയും നീമയുടെയും വീട്ടിലാണ് ആക്രമണം നടന്നത്. ഇരുവരും അടുത്തിടെ ഗാർഹിക പീഡനക്കേസ് ഏറ്റെടുത്തിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് ആക്രമണം ഉണ്ടായത്. പ്രദേശവാസികളായ വേലു, വാവക്കുട്ടി എന്നിവരാണ് ആക്രമണം നടത്തിയത്. വേലുവിൻ്റെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതി അഭിഭാഷക ദമ്പതികൾ ഏറ്റെടുത്തതാണ് പ്രകോപനത്തിന് പിന്നിൽ.
അക്രമി സംഘം എത്തുമ്പോൾ അഭിഭാഷകൻ്റെ പിതാവ് മോഹൻദാസ് (80) ആണ് വീട്ടിൽ ഉണ്ടായിരുന്നത്. അക്രമികൾ പിതാവിൻ്റെ വയറ്റിൽ കുത്തിപ്പരിക്കേൽപ്പിച്ചു. ഒന്നിലധികം തവണ കുത്തേറ്റ പിതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ പൊലീസ് പിടികൂടി. സംഭവത്തിൽ ഞാറയ്ക്കൽ പൊലീസ് ആണ് കേസെടുത്തത്.


