
പത്തനംതിട്ട : പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഊരിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ മൃഗങ്ങളുടെ ശല്യമായതോടെ ഊരിലെ എട്ട് മാസം ഗർഭിണിയായ പൊന്നമ്മ മരത്തിന് മുകളിലെ ഏറുമാടത്തിലാണ് താമസം. ഉയരത്തിലുള്ള ഏറുമാടത്തിൽ വളരെ ബുദ്ധിമുട്ടിയാണ് പൊന്നമ്മയും കുടുംബവും കഴിയുന്നത്.
വന്യമൃഗ ശല്യത്തിൽ വലയുകയാണ് ആദിവാസി ഊരിലെ ജനങ്ങളും. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര ശല്യമാണ് കുറച്ച് നാളുകളായി അനുഭവിക്കുന്നത്. മലമ്പണ്ടാര വിഭഗത്തിൽപ്പെട്ട ആളുകൾ താമസിക്കുന്ന ഷെഡുകൾ മൃഗങ്ങൾ നശിപ്പരിക്കുന്നു. ആനയുടെ ആക്രമണമാണ് അധികവും. കടുവയും പുലിയും കാട്ടുപോത്തും വേറെ. സുരക്ഷിതത്വമില്ലാത്ത ഷെഡിൽ അന്തിയുറങ്ങാൻ കഴിയാതെ വന്നതോടെയാണ് മഞ്ഞത്തോട്ടിലെ രാജേന്ദ്രൻ ഗർഭിണിയായ ഭാര്യയ്ക്ക് വേണ്ടി മരത്തിൽ ഏറുമാടം ഒരുക്കിയത്.
നാൽപ്പത് അടിയോളം ഉയത്തിലുള്ള മരത്തിലാണ് ഏറുമാടം. എട്ട് മാസം ഗർഭിണിയായ പൊന്നമ്മയ്ക്ക് ഏറുമാടത്തിൽ കയറി ഇറങ്ങാൻ ബുദ്ധിമുട്ടാണ്. രാജേന്ദ്രന്റെ മക്കളായ രാജമാണിക്യവും രാജമണിയും അമ്മയ്ക്കൊപ്പം ഏറുമാടത്തിലാണ് രാത്രിയിൽ കഴിയുന്നത്. ആദിവാസി ഊരുകളിലെ ഗർഭിണികളായ സ്ത്രീകൾക്ക് പോഷകാഹാരത്തിന്റെ അടക്കം കുറവുള്ളപ്പോഴാണ് ഇത്തരം പ്രതിസന്ധികളും. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും ഗർഭിണിയായ സ്ത്രീക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ വനിത ശിശുവികസന വകുപ്പിന് നിർദേശം നൽകിയെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read More : അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം, ഒപ്പം അഞ്ച് ആനകളും; സമരം തുടർന്ന് ജനങ്ങൾ