
ആലപ്പുഴ: വാട്ടര്‍ അതോറിറ്റി ഓട്ടമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിന് പിറ്റേദിവസം പമ്പ് ഓപ്പറേറ്റര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. നെടുമുടി പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ചമ്പക്കുളം പത്തില്‍വീട്ടില്‍ തോമസിന്റെ മകന്‍ റോബിന്‍(ജോസഫ് തോമസ് -48) ആണ് മരിച്ചത്. മൂന്ന് വര്‍ഷമായി പമ്പ് ഓപ്പറേറ്ററായ റോബിന്‍ കുറേക്കാലമായി നെടുമുടി പുല്‍പത്ര പമ്പ്ഹൗസിലായിരുന്നു.
പമ്പ് ഹൗസില്‍ മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തി മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഓട്ടമാറ്റിക് സംവിധാനം ഏര്‍പ്പെടുത്തിയതോടെ റോബിന്‍ ഉള്‍പ്പെടെ കിടങ്ങറ സെക്ഷനിലെ നാല്‍പതിലധികം താല്‍ക്കാലിക ജീവനക്കാര്‍ക്കു ജോലി നഷ്ടമായി. ഇവരെല്ലാം ഒരു കരാറുകാരന് കീഴില്‍ ജല അതോറിറ്റിക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു.
ശനിയാഴ്ച ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി പമ്പ് ഹൗസ് പൂട്ടി റോബിന്റെ കയ്യില്‍ നിന്നു താക്കോല്‍ തിരികെ വാങ്ങി. ജോലി നഷ്ടമായ മനോവിഷമത്തിലായിരുന്ന റോബിന്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍, ജോലി നഷ്ടമായ സഹപ്രവര്‍ത്തകരെ വിളിച്ച് സങ്കടം പങ്കുവച്ചിരുന്നു. ഏഴു മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്‍സിപി നെടുമുടി മണ്ഡലം പ്രസിഡന്റായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam