
കോഴിക്കോട്: മെഡിക്കൽ കോളേജ് കാഷ്വാലിറ്റിക്ക് മുൻവശം റോഡിൽ വെച്ച് ജീപ്പിന് നേരെ പൊട്രോൾ ബോംബെറിഞ്ഞ കേസിലടക്കം പ്രതികളായ സംഘം അറസ്റ്റിൽ. മെഡിക്കൽ കോളേജ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലുൾപ്പെട്ട ഇരുഭാഗങ്ങളിലായി പതിനൊന്ന് പേരാണ് പിടിയിലായത്. ഡിസിപി കെഇ ബൈജു ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും എസിപി സിദ്ധീഖ് എ മ്മിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലുവും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.
പൂവാട്ട്പറമ്പ് കിണറുള്ളകണ്ടി മുഹമ്മദ് ബഷീർ എന്ന പോക്സോ ബഷീർ(42), ഷഹബാസ് അഷ്റഫ്(25), പൂവാട്ട് പറമ്പ് കേളൻപറമ്പ് അസ്കർ(35), ചെറൂപ്പ കോടഞ്ചേരി വീട്ടിൽ ഫവാസ്(24), പെരിയങ്ങാട്തടായിൽ വീട്ടിൽ അബ്ദുൽറാസിഖ്(40), പൂവാട്ടുപറമ്പ് പുറായിൽ ഹൗസിൽ ഷാഹുൽഹമീദ്(20), കുറ്റിക്കാട്ടൂർ മേലേഅരയങ്കോട്മുനീർ(42), തീർത്തക്കുന്ന് അരുൺ(25), പൂവാട്ട്പറമ്പ് കളരിപുറായിൽ അർഷാദ്(25), പെരുമണ്ണ പനച്ചിങ്ങൽ റോഡ് മുഹമ്മദ്അജ്നാസ്(23), തറോൽപുളിക്കൽതാഴം യാസർഅറാഫത്ത്(28) എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ അർജുൻ' എന്ന പ്രതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പൂവാട്ടുപറമ്പ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് കുപ്രസിദ്ധിയാർജിച്ച 'ബി'കമ്പനി സംഘാംഗങ്ങളാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഇതിന്റെ തലവൻ ബഷീർ എന്ന പോക്സോ ബഷീറിനൊപ്പം മുൻപ് പ്രതിയായിരുന്ന അജ്മൽ എന്നയാൾ കേസിൽ ജരാവാത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് പൂവാട്ടുപറമ്പിൽ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇരുവിഭാഗങ്ങളും നടുറോഡിൽ വെച്ച് ചേരിതിരിഞ്ഞ് മാരകായുധങ്ങളുമായി ഏറ്റുമുട്ടിയത്.തുടർന്ന് പരിക്കേറ്റവരെയും കൊണ്ട് മെഡിക്കൽകോളേജിൽ എത്തിയ പോക്സോ ബഷീറിന്റെ സംഘത്തിന് പിൻതുടർന്നെത്തിയ എതിർസംഘം കാഷ്വാലിറ്റിക്ക് മുൻവശം വെച്ച് പുലർച്ചെ രണ്ടര മണിക് വണ്ടിയിൽ നിന്ന് ഊറ്റിയ പെട്രോൾ നിറച്ച ബിയർകുപ്പി എറിഞ്ഞത്.
വണ്ടിയിൽ ഉണ്ടായിരുന്നവർ തലനാരിഴക്കാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ചേവായൂർ സ്റ്റേഷൻ പരിധിയിൽ സിപിഎം പ്രവർത്തകന്റെ വീട്ടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ പ്രതിയാണ് അരുൺ. ഭൂരിഭാഗം പ്രതികളും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ്. പൊലീസ് ഉണർന്ന് പ്രവർത്തിച്ചതിനാലാണ് പ്രതികളെ വളരെ പെട്ടെന്ന് പിടികൂടാൻ സാധിച്ചത്. ബഷീറിന് കുന്ദമംഗലം, മെഡിക്കൽ കോളേജ്, മാവൂർ തുടങ്ങിയ സ്റ്റേഷനുകളിൽ പോക്സോ, അടിപിടി കേസുകൾ അടക്കം നിരവധി കേസുകളുണ്ട്. ഇയാൾ ഫോർവേഡ് ബ്ലോക്ക് എന്ന പാർട്ടിയുടെ സംസ്ഥാന ഭാരവാഹിയാണെന്ന് പറഞ്ഞാണ് പല പ്രശ്നങ്ങളിലും ഇടപ്പെട്ട് സെറ്റിൽമെന്റ് നടത്താറുള്ളത്.
അന്വേഷണസംഘത്തിൽ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ് എസ്.സി.പി.ഒ -മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത്പടിയാത്ത്, ഷഹീർപെരുമണ്ണ, രാകേഷ്ചൈതന്യം, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. മാരായ രാധാകൃഷ്ണൻ,പ്രദീപ്. കെ,മനോജ്കുമാർ, ബാബു, എ.എസ്.ഐ. ബൈജു, എസ്.സി.പി.ഒ. ശ്രീകാന്ത്, സി.പി.ഒ. മാരായ ശരൺ, പ്രജീഷ്, ദിവാകരൻ എന്നിവരാണുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam