
റാന്നി: പത്തനംതിട്ട റാന്നിയിൽ പീഡന കേസ് പ്രതിയെ അന്വേഷിച്ചു പോയ പൊലീസ് സംഘം കാട്ടിൽ കുടുങ്ങി. റാന്നി ഡി വൈ എസ് പി സന്തോഷിന്‍റെ നേതൃതത്തിലുള്ള ഏഴംഗ സംഘമാണ് വണ്ടിപെരിയാർ സത്രത്തിനടുത്ത് കുടുങ്ങിയത്. പൊലീസ് സംഘം ഒന്നര മണിക്കൂറോളം വഴിയാറിയാതെ കാടിനുള്ളിൽ കറങ്ങി. ഏറെ ദൂരം നടന്നതിന് ശേഷമാണ് സംഘം വഴികണ്ടെത്തി തിരികെ എത്തിയത്. രണ്ട് വർഷം മുമ്പ് റാന്നിയിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ആദിവാസി യുവാവിനെ അന്വേഷിച്ചാണ് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാടിനുള്ളിൽ കയറിയത്. കാടിനകത്ത് തെരഞ്ഞെങ്കിലും പൊലീസ് സംഘത്തിനെ പ്രതിയെ കണ്ടെത്താനും പിടിക്കാനും കഴിഞ്ഞില്ല.
അതേസമയം പത്തനംതിട്ടയിൽ നിന്നുള്ള മറ്റൊരു വാർത്ത കുന്നന്താനത്ത് ബൈക്കിൽ ചാരി നിന്നതിന്റെ പേരിൽ ബി എസ് എൻ എൽ ജീവനക്കാരൻ വിദ്യാർത്ഥികളെ കുത്തി പരിക്കേൽപ്പിച്ചു എന്നതാണ്. ചെങ്ങരൂർചിറ സ്വദേശികളായ വൈശാഖ്, എൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്. കേസിലെ പ്രതി അഭിലാഷിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്ത് നിന്നതാണ് വൈശാഖും, എൽബിനും അടക്കം അഞ്ച് വിദ്യാർത്ഥികൾ. കുന്നന്താനം ബി എസ് എൻ എൽ ഓഫീസിന് മുൻവശത്ത് വച്ച് ഷൂസിന്റെ ലെയ്സ് കെട്ടാനായി ഒരു വിദ്യാർത്ഥി ബി എസ് എൻ എല്ലിലെ കരാർ ജീവനക്കാരനായ അഭിലാഷിന്റെ ബൈക്കിൽ ചാരി നിന്നു. ഇതിൽ പ്രകോപിതനായ ആഭിലാഷും മറ്റൊരു ജീവനക്കാരനും വിദ്യാർത്ഥികളുമായി വാക്കേറ്റമുണ്ടായി. പിന്നീട് സംഘർഷത്തിൽ കലാശിച്ചു. ഇതിനിടെയാണ് അഭിലാഷ് ഓഫീസിനകത്ത് കയറി കത്തി എടുത്ത് കൊണ്ടു വന്ന് വിദ്യാർത്ഥികളെ കുത്തിയത്. വൈശാഖിന്റെ നെഞ്ചിനും എൽബിന്റെ വയറിനുമാണ് പരിക്കേറ്റത് . ഇരുവരയെും നാട്ടുകാർ മല്ലപ്പള്ളി താലുക്ക് ആശുപത്രിയിലെത്തിച്ചു. വൈശാഖിനന്റെ മുറിവിൽ 18 കുത്തിക്കെട്ടുകളുണ്ട്.