
തിരുവനന്തപുരം : 28,300 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നവംബർ 4 വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് കോൺഫറൻസ് ഹാളിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നഗരസഭാ കൗൺസിലർ ഹരികുമാർ സി., പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഹിമ കെ., ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ. വി. തുടങ്ങിയവർ പങ്കെടുക്കും.
മട്ടന്നൂർ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ നവംബർ 4, 5 തീയതികളിൽ പേര് ചേർക്കാൻ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. 2025 ഒക്ടോബർ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക് പട്ടികയിൽ പേര് ചേർക്കുന്നതിനാണ് അവസരമുള്ളത്. അനർഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബർ 4, 5 തീയതികളിൽ അപേക്ഷിക്കാം. പ്രവാസി ഭാരതീയർക്കും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാം. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 14 ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകർപ്പുകൾ അംഗീകൃത രാഷ്ട്രീയപാർട്ടികൾക്ക് സൗജന്യമായി നൽകും. 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവുമാണ് ഈ അവസരം നൽകുന്നത്. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിനും (ഫാറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫാറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7), പ്രവാസി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും (ഫാറം 4 A) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. പേരൊഴിവാക്കുന്നതിനും (ഫാറം 5, ഫാറം 8) അപേക്ഷിക്കാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam