
തിരുവനന്തപുരം: തിരുവനന്തപുരത്തെ അംബേദ്കർ മെമ്മോറിയൽ സ്കൂളിലെ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുക്കാതെ മേശയിൽ വിതറിയിട്ട ബിജെപി എംഎൽഎ വി. മുരളീധരനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. കട്ടേല ഗവ. ട്രൈബൽ എൽ പി സ്കൂളിലെ പ്രവേശനോത്സവത്തിലാണ് സംഭവം. കുട്ടികളുടെ കൈയിലേക്ക് നൽകാതെ മേശപ്പുറത്ത് തട്ടിയിട്ടശേഷം എടുത്ത് കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഉദ്‌ഘാടകയായ മന്ത്രി എ തുളസി നോക്കി നിൽക്കുമ്പോഴായിരുന്നു എംഎൽഎയുടെ വിവേചനപരമായ നടപടി. പിന്നാക്കവിഭാഗത്തിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു സ്ഥലം എംഎൽഎ കൂടിയായ മുരളീധരൻ.
പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മിഠായി വിതരണം ചെയ്‌തത് എംഎൽഎയായിരുന്നു. എന്നാൽ കുട്ടികളുടെ കയ്യിൽ മിഠായി കൊടുക്കാതെ കവർ പൊട്ടിച്ച് മേശപ്പുറത്തേക്ക് മിഠായി ഇട്ട് നൽകുകയായിരുന്നു ബിജെപി എംഎൽഎ. വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന കാലം ആ കുരുന്നുകൾക്കു മുന്നിൽ പുനരാവിഷ്കരിക്കുകയായിരുന്നോ ബിജെപി എംഎൽഎ എന്നാണ് ഉയരുന്ന വിമർശനം. ഈ സംഭവം നടക്കുമ്പോൾ ഇടപെടാതെ നോക്കി നിന്ന മന്ത്രി തുളസിക്കെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രംഗത്തെത്തി. ഹീനമായ പ്രവൃത്തിയാണ്, കൊച്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ പെരുമാറാൻ ബിജെപിക്കേ കഴിയൂവെന്ന് ശിവൻകുട്ടി ആരോപിച്ചു.
മുരളീധരന്‍റേത് സവർണ്ണ മനോഭാവമാണെന്നും കൊച്ച് കുട്ടികൾക്ക് മിഠായി കയ്യിൽ കൊടുത്ത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം വാരി വിതറുകയാണ് ചെയ്തതെന്നും വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. എന്തിനാണ് മുരളീധരൻ അവിടെ പോയത്. കയ്യിൽ മിഠായി കൊടുക്കാൻ പറ്റില്ലെങ്കിൽ പോവാതിരിക്കാമായിരുന്നു, പരിപാടിയിൽ നിന്നും ഒഴിവാകാമായിരുന്നു. ഏറ്റവും ഹീനമായ പ്രവൃത്തിയാണിത്. കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ച പ്രവൃത്തിയല്ല ഇത്. എംഎൽഎ അല്ല, കൊച്ചു കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യാന ബിജെപിക്കെ കഴിയൂ എന്നാണ് ശിവൻകുട്ടി പറയുന്നത്. എന്നാൽ എം എൽ എ ഒരു മിഠായി അല്ല കൊടുത്തത്, ഒരു കവർ മിഠായി ഇഷ്ടം പോലെ എടുക്കാൻ കൊടുത്തതാണെന്നാണ് ബിജെപി അനുകൂലികളുടെ വാദം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam