
പാലക്കാട്: മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെ ഷൊർണൂർ പൊലീസാണ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. മെയ് 16 നാണ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം ഉണ്ണികൃഷ്ണൻ പങ്കുവെച്ചത്. കോടതി ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ദില്ലിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിന് പ്രതിരോധ സേനകളെയും പ്രധാനമന്ത്രിയേയും എൻ ഡി എ യോഗം അഭിനന്ദിച്ചു എന്നതാണ്. ദില്ലിയിലെ അശോക ഹോട്ടലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം, പാകിസ്ഥാന്‍റെ ഏത് സാഹസത്തിനും ശക്തമായ മറുപടി നൽകാൻ പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു. ഭീകരർക്കും പാകിസ്ഥാനും കനത്ത തിരിച്ചടി നൽകിയെന്നും മുഖ്യമന്ത്രിമാരുടെ യോഗം വിലയിരുത്തി. ഭീകരർ പ്രതീക്ഷിക്കാത്ത മറുപടിയാണ് ഇന്ത്യൻ സേനകൾ നൽകിയതെന്നും പാകിസ്ഥാൻ സേനയുടെ താവളങ്ങളിൽ കനത്ത നാശമുണ്ടാക്കാൻ ഇന്ത്യയ്ക്കായെന്നും എൻ ഡി എ യോഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നു. ജാതി സെൻസസ് കാലഘട്ടത്തിന്‍റെ ആവശ്യമായിരുന്നെന്നും യോഗം വിലയിരുത്തി. കേന്ദ്ര സർക്കാർ ജാതി സെൻസസിനുള്ള തീരുമാനം എടുത്തതിലും മുഖ്യമന്ത്രിമാർ ഐകൃദാർഢ്യം അറിയിച്ചു. വികസിത ഇന്ത്യയ്ക്കായി ഓരോ സംസ്ഥാനത്തിനും ചെയ്യാനാവുന്ന നടപടികളും യോഗം വിശദമായി വിലയിരുത്തും. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിഹാറിലെ സാഹചര്യവും യോഗത്തിൽ വലിയ ചർച്ചയാണ്.
നേരത്തെ ഈ മാസത്തെ മൻ കി ബാത്തിൽ ഓപ്പറേഷൻ സിന്ദൂറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിരംഗത്തെത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിൽ നിരവധി പെൺകുട്ടികൾക്ക് സിന്ദൂർ എന്ന് പേര് നൽകുന്നു. ഇത് അഭിമാനാർഹമായ നിമിഷമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. നക്സൽ ബാധിത മേഖലകളിൽ വികസനമെത്തിക്കാൻ നടപടി തുടങ്ങിയെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. മാവോയിസ്റ്റ് ആക്രമണം മൂലം ബസ് ഗതാഗതം മുടങ്ങിയ മഹാരാഷ്ട്രയിലെ കടേഛാരി ഗ്രാമം ഇതിന് ഉദാഹരണമാണ്. നക്സൽ വിരുദ്ധ ഓപ്പറേഷനുകൾക്ക് ശേഷം ഇവിടേക്ക് ആദ്യത്തെ ബസ് സർവീസ് നടത്തി. മേഖലയിലെ ജനങ്ങളുടെ സമാധാനം ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാരിന്‍റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.