
ചേർത്തല: മുഹമ്മ സി എം എസ് എൽ പി സ്കൂളിൽ കൃഷിക്ക് അവധിയില്ല. ഇത് അവധിക്കാലമാണെങ്കിലും ഇവിടെ വിഷുക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ ദിനങ്ങളാണ് നടക്കുന്നത്. കഞ്ഞിക്കുഴി പയറും, ചീരയും, വെണ്ടയും, വെള്ളരിയും, തണ്ണിമത്തനുമൊക്കെ വിളഞ്ഞ് സമൃദ്ധിയുടെ നിറകണിയൊരുക്കുകയാണ് ഈ കുട്ടിത്തോട്ടത്തിൽ. സ്കൂളിനോട് ചേർന്നുള്ള സെന്റ് മാത്യൂസ് പള്ളിയുടെ സ്ഥലത്താണ് കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും ചേർന്ന് കുട്ടിത്തോട്ടം ഒരുക്കിയത്.
ഈ അധ്യയന വർഷത്തെ രണ്ടാംഘട്ട കൃഷിയുടെ വിളവെടുപ്പാണ് നിലവില്‍ ആരംഭിച്ചത്. സ്കൂളിന് പുറത്ത് തന്നെ സ്റ്റാൾ സജ്ജമാക്കി അധ്യാപകർ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. വില്‍പന തുടങ്ങി ഏതാനും മണിക്കൂറിനുള്ളിൽ 10,000 രൂപയുടെ പച്ചക്കറികളാണ് വിറ്റഴിക്കാനായത്. ഇനിയുളള ദിവസങ്ങളിൽ സ്കൂളിലെ തോട്ടത്തിൽ നിന്നും പച്ചക്കറികൾ ആവശ്യക്കാർക്ക് നേരിട്ട് വാങ്ങാം. മന്ത്രി പി പ്രസാദാണ് കുട്ടിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തത്. അധ്യാപിക സരിതയുടെ മകൻ ആർ സൂരജ് വരച്ച മന്ത്രിയുടെ ചിത്രം നൽകിയാണ് ഉദ്ഘാടകനെ സ്വീകരിച്ചത്.
ചിത്രകല പഠിക്കാതെ ചിത്രകാരനായ ബിരുദ വിദ്യാർഥി കൂടിയാണ് ആർ സൂരജ്. കൃഷിക്ക് നേതൃത്വം നൽകിയ പ്രധാനാധ്യാപിക ജോളി തോമസ്, പി ടി എ പ്രസിഡന്റ് എൽ സെബാസ്റ്റ്യൻ, രക്ഷകർത്താവ് സജിത് എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നഷാബു, പഞ്ചായത്ത് അംഗം നിഷ പ്രദീപ്, കൃഷി ഓഫീസർ പി എം കൃഷ്ണ, പി ടി എ വൈസ് പ്രസിഡന്റ് സി ആർ അനിൽകുമാർ, എം പി ടി എ പ്രസിഡന്റ് വി ശാരിമോൾ, വൈസ് പ്രസിഡന്റ് ശ്രീവിദ്യ, സഭാശു ശ്രൂഷകൻ പി എം ഐസക് എന്നിവർ സംസാരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam