
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര - കുറ്റ്യാടി പാതയില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. മുതുവണ്ണാച്ച കൊടുവള്ളിപുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ (51) ആണ് മരിച്ചത്. ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിന് സമീപം കല്ലൂര്‍ റോഡ് ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം നടന്നത്. പേരാമ്പ്രയില്‍ നിന്ന് ഭര്‍ത്താവിന് ഒപ്പം യാത്ര ചെയ്യുമ്പോള്‍ സ്കൂട്ടറില്‍ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു.
കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന നദാഷ ബസാണ് ഇടിച്ചത്. ബസ് തട്ടി വീണ വിജയയുടെ ദേഹത്ത് കൂടെ ബസിന്റെ പിന്‍ ചക്രം കയറി ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കുഞ്ഞിക്കണ്ണനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മക്കള്‍: അനുഷി, ഐശ്വര്യ.
അതേസമയം, കൊല്ലം ചിതറയിൽ ആബുലൻസ് പിക്കപ്പിലിടിച്ച് ഇന്ന് രാവിലെ അപകടമുണ്ടായി. ആബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറിന് ഗുരുതര പരുക്കേറ്റു. ചിതറ പാങ്ങോട് റോഡിൽ കല്ലുവെട്ടാൻ കുഴിക്ക് സമീപമാണ് അപകടം നടന്നത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിടെ എതിരെ വന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. രോഗിയെ കയറ്റാൻ പോയ ആബുലൻസിൽ മറ്റ് ആരും ഉണ്ടായിരുന്നില്ല. ഗുരുതര പരിക്കേറ്റ ആംബുലൻസ് ഡ്രൈവറെ ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുനീർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam