
തിരുവനന്തപുരം: കോവളം ഗ്രോവ് ബീച്ചിൽ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടലാമകളെ രക്ഷപ്പെടുത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോവളം പോലീസ് സബ് ഇൻസ്‌പെക്ടർ രതീഷിന്റെ മേൽനോട്ടത്തിൽ പൊലീസ് സംഘം എത്തി വല മുറിച്ചാണ് ആമകളെ രക്ഷപെടുത്തിയത്. വലയില്‍ നാല് ആമകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം ചത്ത നിലയിലും ബാക്കി മൂന്ന് എണ്ണം പരുക്കുകൾ പറ്റി അവശ നിലയിലും ആയിരുന്നു. ഇതിനകം വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി.
സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ഗംഗാധരൻ കാണിയുടെ നേതൃത്വത്തിൽ ഇവയെ വിഴിഞ്ഞതുള്ള മറൈൻ അക്വേറിയത്തിൽ എത്തിച്ചു. ഡോക്ടർ എത്തി പ്രാഥമിക സുശ്രുഷകൾ നൽകി ഇവയെ ഇവിടുത്തെ ഹാച്ചറി ടാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടുമ്പോൾ ഇവയെ തിരികെ കടലിൽ വിടുമെന്ന് അധികൃതർ പറഞ്ഞു. വന്യജീവി നിയമപ്രകാരം ഷെഡ്യൂൾ 4 ൽ ഉൾപ്പെട്ട ആമകളെ ആണ് തീരത്ത് നിന്നും ലഭിച്ചത്. ഇവയെ പിടിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. ട്രോളിംഗ് ബോട്ടിന്റെ വലയിൽ കുടുങ്ങിയ ഇവയെ കടലിൽ വച്ചു തന്നെ വല അറുത്തു മാറ്റി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് കരുതുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam