മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കയറി മോഷണ ശ്രമം നടത്തിയ കോഴിക്കോട് സ്വദേശിയായ മോഷ്ടാവ് പിടിയിലായി. കായക്കൊടി സ്വദേശി എം പി അജ്മൽ ആണ് പിടിയിലായത്. നാദാപുരത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

കോഴിക്കോട്: മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കയറി മോഷണ ശ്രമം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് കായക്കൊടി സ്വദേശി മാങ്ങിലേരിപാറമ്മേല്‍ എം പി അജ്മലി (40) നെയാണ് നാദാപുരത്തുനിന്ന് വയനാട് ജില്ലാ പൊലീസിന്റെ സ്പെഷ്യല്‍ ടീമും മാനന്തവാടി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ ജൂണ്‍ 27-ാം തീയതി പുലര്‍ച്ചെയായിരുന്നു നാടിനെ ഞെട്ടിച്ച കവര്‍ച്ചാശ്രമം നടന്നത്. വയനാട് കോടതിയിലെ ജഡ്ജിയുടെ വസതിയിലാണ് ഇയാള്‍ എത്തിയത്. വീടിന്റെ പിന്‍ഭാഗത്തുള്ള വര്‍ക്ക് ഏരിയയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും അന്വേഷണം ത്വരിതപ്പെടുത്തുകയും ചെയ്തു.

ജില്ലയ്ക്ക് അകത്തും പുറത്തുമായി 500ലധികം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. പേരാമ്പ്ര, കടിയങ്ങാട് ഭാഗത്തുനിന്ന് മോഷ്ടിച്ച ആക്ടീവ സ്‌കൂട്ടറില്‍ മുഖം മറച്ച് എത്തിയാണ് ഇയാള്‍ മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങിയാണ് ഇയാള്‍ മോഷണം നടത്തിയിരുന്നതെന്നും കണ്ടെത്തി. ഒടുവില്‍ അറസ്റ്റ് നടത്തുകയായിരുന്നു.

അജ്മലിനെതിരെ തലശ്ശേരി, മാനന്തവാടി, തൊട്ടില്‍പ്പാലം, കൊളവല്ലൂര്‍, പാനൂര്‍, തൊണ്ടര്‍നാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.