
മലപ്പുറം: പൂക്കോട്ടുംപാടം സ്‌റ്റേഷൻ പരിധിയിൽ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ നിയമ പ്രകാരം ട്രിപ്പിൾ ജീവപര്യന്തവും കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം സാധാരണ തടവും അനുഭവിക്കണം.
ജഡ്ജ് കെപി ജോയ് ആണ് ശിക്ഷ വിധിച്ചത്. 2013 -ലാണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരിയായ അതിജീവതയുടെ മാതാവ് ഗൾഫിലായിരുന്ന സമയത്തായിരുന്നു 11 വയസ് മാത്രം പ്രായമുള്ള സ്വന്തം മകളെ ഇയാൾ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയത്. സംഭവത്തിൽ പൂക്കോട്ടുംപാടം പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് സുപ്രധാന വിധി.
പ്രതി പിഴ അടക്കുന്ന പക്ഷം ആ തുക അതിജീവിതക്ക് നൽകുന്നതാണ്. അതിജീവിതക്ക് നഷ്ടപരിഹാരത്തിനായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിക്കാവുന്നതാണ്. നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെഎം ദേവസ്യ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ സാം കെ ഫ്രാൻസിസ് ഹാജരായി.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ കേസിൽ ഉണ്ടായത് സുപ്രധാന വിധിയാണെന്നും അദ്ദേഹം പറഞ്ഞു. ഭർത്താവിനെ രക്ഷിക്കാൻ അതിജീവിതയുടെ മാതാവ് മൊഴി മാറ്റി പറഞ്ഞെങ്കിലും അതി ജീവിതയുടെ മൊഴി മുഖവിലക്കെടുത്താണ് കോടതിയുടെ വിധി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ മഞ്ചേരി സബ്ജയിൽ മുഖാന്തരം തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും .