
മലപ്പുറം: ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്ന് മാരക ലഹരിമരുന്നുമായി ആറ് പേര്‍ പിടിയില്‍. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ട് പേരെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. കരുളായി സ്വദേശികളായ കാരക്കാടൻ ഷറഫുദ്ദീൻ എന്ന കുള്ളൻ ഷർഫു (35), കൊളപ്പറ്റ റംസാൻ (43) എന്നിവരെയാണ് വഴിക്കടവ് എസ് ഐ കെ ജി ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 17 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു.
നാടുകാണി ചുരത്തിലെ ഒന്നാം വളവിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ രാവിലെ 10.00 മണിയോടെ പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത എം ഡി എം എ ക്ക് വിപണിയിൽ അര ലക്ഷം രൂപയോളം വില വരും. ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 14 കിലോ കഞ്ചാവ് കൈവശം വെച്ചതിന് ഷറഫുദ്ദീന് എക്സൈസ് കേസും നിലവിലുണ്ട്.
തിരൂരങ്ങാടി:- പി എസ് എം ഒ കോളജിന് മുൻവശം വാടക മുറിയിൽ മയക്കുമരുന്ന് വ്യാപാരം നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. ഇവരിൽ നിന്നും 16 ഗ്രാം മെതാംഫിറ്റമിനും അത് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി. മമ്പുറം വെട്ടത്ത് ദേശത്ത് ഇരണിക്കൽ ചിക്കു എന്ന ആഷിഖ്, വള്ളിക്കുന്ന് അരിയല്ലൂർ കൊടക്കാട് വാണിയം പറമ്പത്ത് സാനു എന്ന ഇഹ്സാനുൽ ബഷീർ എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കൊണ്ടോട്ടി :- കൊണ്ടോട്ടി കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിൽപന നടത്തിവന്ന ലഹിരിക്കടത്ത് സംഘത്തലവനും കൂട്ടാളിയും പിടിയിൽ. സംഘത്തലവൻ നെടിയിരുപ്പ് സ്വദേശി കുണ്ടുകാടൻ ഫാഇസ് എന്ന കൂമൻ ഫാഇസ് (28) കൂട്ടാളി നെടിയിരുപ്പ് സ്വദേശി മങ്ങാട്ടു പറമ്പ് മുഹമ്മദ് അർഷാദ് നബീൽ (24) എന്നിവരാണ് പിടിയിലായത്. കോളനി റോഡ് പരിസരത്ത് ബൈക്കിൽ സഞ്ചരിച്ച് മയക്കു മരുന്ന് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
ഇവരിൽ നിന്നും കാൽ ലക്ഷത്തോളം രൂപ വിലവരുന്ന എം ഡി എം എയും ഒരു ലക്ഷം രൂപക്കുള്ള രണ്ട് കിലോ കഞ്ചാവും കണ്ടെടുത്തു. മയക്കുമരുന്ന് തൂക്കി നൽകുന്നതിനുള്ള ഇലക്ട്രോണിക് തുലാസും പിടിച്ചെടുത്തിട്ടുണ്ട്. കൊണ്ടോട്ടി ഇൻസ്പെക്ടർ മനോജ് , എസ് ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ ആന്റി നർകോട്ടിക് സംഘമാണ് പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam