
തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. തെക്കേ നടയിലെ കൂവളത്തിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. ദർശനത്തിനും പ്രസാദം വാങ്ങാനുമായി ഭക്തർ വരിനിൽക്കുന്നതിന് വശത്തുകൂടെയാണ് പാമ്പ് ഇഴഞ്ഞ് പോയത്. ഭക്തർ പരിഭ്രമിച്ചതോടെ അസിസ്റ്റന്‍റ് സെക്യൂരിറ്റി ഓഫീസർ എം സച്ചിദാനന്ദന്‍റെ നേതൃത്വത്തിൽ സുരക്ഷയൊരുക്കി.
ഏകാദശി വിളക്ക് നടക്കുന്നതിനാലും അവധി ദിവസമായതിനാലും ഭക്തരുടെ വലിയ തിരക്കുണ്ടായിരുന്നു. ദേവസ്വം അധികൃതർ വിവരമറിയിച്ചതനുസരിച്ച് സിവിൽ ഡിഫൻസ് വോളണ്ടിയർ പ്രബീഷ് ഗുരുവായൂർ എത്തി പാമ്പിനെ പിടികൂടി. വിഷമില്ലാത്ത വെള്ളിവരയൻ ഇനത്തിൽപ്പെട്ട പാമ്പാണിതെന്ന് പ്രബീഷ് പറഞ്ഞു. തിടപ്പള്ളിയിലേക്ക് കൊണ്ടുവന്ന ചകിരിയോടൊപ്പമാണ് പാമ്പ് എത്തിയതെന്ന് കരുതുന്നു. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.
അതേസമയം, ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്നും വിഷപ്പാമ്പ് തലപൊക്കിപ്പോൾ. യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അദ്ധ്യാപികയായ ഷറഫുന്നിസ ഓടിച്ച വണ്ടിയിലാണ് പാമ്പിനെ കണ്ടത്. തൈക്കടപ്പുറത്തെ വീട്ടിൽ നിന്ന് കോളേജിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഷറഫുന്നിസയുടെ സ്കൂട്ടറിന്റെ ഉള്ളിൽ നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്.
ബ്രേക്ക് ചെയ്യുന്നതിനിടെയാണ് സ്കൂട്ടറിന്റെ വലത് ഭാഗത്തെ ബ്രേക്കിന്റെ ഇടയിലൂടെ വിഷപ്പാമ്പ് തലപൊക്കി പുറത്തേക്ക് വന്നത്. ഒരു നിമിഷം പകച്ചുപോയ ഷറഫുന്നിസ ധൈര്യം വീണ്ടെടുത്ത് പെട്ടെന്ന് തന്നെ വണ്ടി റോഡിന് സമീപത്ത് ഒതുക്കി. വലത് ബ്രേക്ക് പിടിച്ചാൽ പാമ്പിന് പരിക്കേൽക്കുകയും അത് കടിക്കുമെന്നും മനസിലാക്കി അവർ ഇടത് ബ്രേക്ക് മാത്രം ഉപയോഗിച്ചാണ് വാഹനം സുരക്ഷിതമായി നിർത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മെക്കാനിക്ക് എത്തി സ്കൂട്ടറിന്റെ ബോഡി മാറ്റിയപ്പോഴാണ് അകത്ത് ഒളിച്ചിരുന്ന വലിയ വിഷപ്പാമ്പിനെ കണ്ടെത്തിയത്. സ്കൂട്ടറിന്റെ മുൻഭാഗത്തെ വിടവിലൂടെയാവാം പാമ്പ് അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam