കോഴിക്കോട് താമരശ്ശേരിയിൽ പട്ടാപ്പകൽ ദേശീയ പാതയോരത്തെ ഒരു ബേക്കറിയിലേക്ക് കാട്ടുപന്നി പാഞ്ഞുകയറി. പരിഭ്രാന്തരായ ആളുകൾ ഏറെ പണിപ്പെട്ട് പന്നിയെ പുറത്തേക്ക് തുരത്തിയോടിച്ചു.
കോഴിക്കോട്: പട്ടാപ്പകല്‍ ദേശീയ പാതയോരത്തെ കടയിലേക്ക് പാഞ്ഞുകയറി കാട്ടുപന്നി. കോഴിക്കോട് താമരശ്ശേരിയിലാണ് അപ്രതീക്ഷിത സംഭവം. ദേശീയ പാതയോരത്ത് പോസ്‌റ്റോഫീസിന് അരികിലായി പ്രവര്‍ത്തിച്ചു വരുന്ന ജനതാ ബേക്കറിയിലേക്കാണ് ഉച്ചയ്ക്ക് ഒരു മണിയോടെ കാട്ടുപന്നി ഓടിക്കയറിയത്.
പലഹാരക്കൂടുകള്‍ക്കിടയില്‍ കുടുങ്ങിയ കാട്ടുപന്നിയെ കണ്ട് കടക്കാരും ഭക്ഷണം കഴിക്കാനായി എത്തിയവരും പരിഭ്രാന്തരായി. ചിലർ പുറത്തേക്ക് ഓടുകയും ചെയ്തു. നാട്ടുകാരും കടക്കാരും ഏറെ പണിപ്പെട്ടാണ് കാട്ടുപന്നിയെ പുറത്തേക്ക് തുരത്തിയത്. പുറത്തേക്ക് ഓടിപ്പോകവേ ഒരു സ്വകാര്യ ബസ്സിലും കാറിലും നിര്‍ത്തിയിട്ട സ്‌കൂട്ടറിലും ഇടിച്ചു. പിന്നീട് സമീപത്തായുള്ള ഒരു ചെറിയ റോഡിലൂടെ ഓടി മറയുകയായിരുന്നു. സംഭവത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസമാണ്. താമരശ്ശേരി, ബാലുശ്ശേരി മേഖലകളില്‍ കാട്ടുപന്നി ശല്യം അനുദിനം വര്‍ധിച്ചു വരികയാണ്. പട്ടാപ്പകല്‍ തിരക്കുള്ള നഗര കേന്ദ്രത്തില്‍ പന്നി ഇറങ്ങിയതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍.
തിരുവനന്തപുരത്ത് കൊന്നത് 700 കാട്ടുപന്നികളെ
അതിനിടെ മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 700 കാട്ടുപന്നികളെ കൊന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ്. 2025 മെയ് 31 മുതൽ നാളിതുവരെയുള്ള കണക്കാണിത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 134 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണസമിതി അധികാരമേറ്റത്തോടെ ജനജാഗ്രത സമിതികൾ കൂടുതൽ പ്രവർത്തന സജ്ജമാക്കാനും പാമ്പുകടിയേറ്റുള്ള മരണം കുറയ്ക്കുന്നതിനായി കൂടുതൽ വോളണ്ടിയേഴ്സിന് ട്രെയിനിങ് നൽകാനും ജില്ലാതല നിയന്ത്രണ സമിതി യോഗം നിർദേശിച്ചു. മലയോര മേഖലകളിൽ മാലിന്യം തള്ളുന്നത് നിയന്ത്രിക്കാനും മനുഷ്യ - വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് സർക്കാർ അനുവദിച്ച തുക ഉപയോഗപ്പെടുത്തുന്നതിന് പഞ്ചായത്തുകൾക്കും കൃഷി വകുപ്പിനും നിർദ്ദേശവും നൽകി.


