
ലൈബ്രറി കെട്ടിടത്തില്‍ വെള്ളം ഒഴുകി പോവാനായി സ്ഥാപിച്ച അരിപ്പയില്‍ കുടുങ്ങി പാമ്പ് (Snake). ശുചീകരണ തൊഴിലാളികളെത്തിയതോടെ പുറത്തിറങ്ങാനാവാതെ പാമ്പും ഭയന്നതോടെ താവക്കര സര്‍വ്വകലാശാല ലൈബ്രറി (Kannur University Library) കെട്ടിടത്തില്‍ ആകെ ആശയക്കുഴപ്പം. ശുചീകരണ സാമഗ്രഹികള്‍ സ്ഥാപിച്ച ഭാഗത്ത് അകത്തേക്കും പുറത്തേക്കും പോകാനാവാത്ത് നിലയിലായിരുന്നു പാമ്പ് കുടുങ്ങിയത്. വിഷമുള്ള പാമ്പാണോ എന്ന് തിരിച്ചറിയാനാവാതെ വന്നതോടെ ഇടപെടാന്‍ ജീവനക്കാര്‍ക്കും ഭയമായി.
രക്ഷാപ്രവര്‍ത്തകരെ വിളിക്കാനുള്ള നീക്കം പുരോഗമിക്കുന്നതിനിടയിലാണ് രക്ഷകനായി ലൈബ്രറി ജീവനക്കാരനായ ഷബീര്‍ സംഭവ സ്ഥലത്ത് എത്തുന്നത്. പല്ലിയേയും പ്രാണികളേയും തിന്ന് ജീവിക്കുന്ന പാവം ചുമര്‍ പാമ്പാണ് ദുര്‍ഘടാവസ്ഥയില്‍ കുടുങ്ങിയതെന്ന് ഷബീര്‍ ഉറപ്പ് നല്‍കിയതോടെ പാമ്പിനെ മാര്‍ക്ക് പ്രവര്‍ത്തകരെ വിളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചുമര്‍ പാമ്പുകള്‍ക്ക് വിഷമില്ലെന്നും ആരെയും ഉപദ്രവിക്കില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കെട്ടിടത്തിലുള്ള ചെറുജീവികളെ പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് പാമ്പിനെ അരിപ്പ കുടുക്കിയത്. ഏഷ്യയില്‍ സര്‍വ്വ സാധാരണമായി കാണുന്ന പാമ്പാണ് ചുമര്‍ പാമ്പ്. വിഷമില്ലാത്ത ഇനമായതിനാല്‍ ആരുടെയെങ്കിലും കണ്ണില്‍ പെട്ടാല്‍ വളരെ പെട്ടന്ന് സ്ഥലം കാലിയാക്കുന്ന ഇനമാണ് ഇവ. അതിന് കഴിഞ്ഞില്ലെങ്കില്‍ ആക്രമിക്കുമെന്ന ധാരണ ഉണ്ടാക്കാന്‍ ഇവയുടെ പ്രകടനത്തിന് സാധിക്കാറുണ്ട്.
മദ്യലഹരിയിൽ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടർ സവാരി
കോഴിക്കോട് കൊയിലാണ്ടിയിൽ പെരുമ്പാമ്പുമായി മദ്യലഹരിയിൽ യുവാവിന്റെ സ്‌കൂട്ടർ സവാരി. വഴിയിൽ കിടന്ന പാമ്പിനെ പിടികൂടിയ മുചുകുന്ന് സ്വദേശി ജിത്തു (35) ആണ് പെരുമ്പാമ്പിനെയും കൊണ്ട് സ്കൂട്ടറില്‍ വച്ച് യാത്ര ചെയ്തത്. റോഡരികില്‍വച്ച് പിടികൂടിയ പാമ്പിനെ ഇയാള്‍ നാട്ടുകാർക്ക് മുമ്പില്‍ പ്രദർശിപ്പിക്കുകയും ചെയ്തു. പാമ്പിനെ പിടികൂടി അന്ന് രാത്രി തന്നെ ജിത്തു പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. പൊലീസ് പാമ്പിനെ വനംവകുപ്പിന് കൈമാറി.
ഇരുതലമൂരിക്ക് വില പറഞ്ഞുറപ്പിച്ചത് 10 കോടി!, കച്ചവടത്തിന് മുമ്പേ യുവാവ് പിടിയില്‍
10 കോടി രൂപക്ക് വിദേശത്തേക്കു കടത്താന്‍ ആന്ധ്രപ്രദേശില്‍ നിന്നു കേരളത്തിലെത്തിച്ച ഇരുതലമൂരി പാമ്പുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി എച്ച് ഹബീബിനെയാണു (35) പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസിലായിരുന്നു ഇയാള്‍ കേരളത്തിലേക്ക് വന്നിരുന്നത്. 4.250 കിലോ തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിയെയാണ് ഇയാള്‍ ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്നത്. സംസ്ഥാനത്തു പിടികൂടുന്ന ഏറ്റവും വലിയ ഇരുതലമൂരിയാണ് ഇതെന്നും വനംവകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam