പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിന് പിന്നിൽ അമിത വേഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു.
കണ്ണൂർ: കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഇന്നലെ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്.
റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിന് പിന്നിൽ അമിത വേഗതയിലെത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ഉടൻ പേരാവൂരിലെ സൈറസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സജീർ തൊണ്ടിയിൽ ടൗണിലെ പലചരക്ക് വ്യാപാരിയാണ്. മക്കൾ: ഷഹദ ഫാത്തിമ (6), ഹിദ് ഫാത്തിമ (പത്ത് മാസം). വീരാജ്പേട്ട സ്വദേശിനിയാണ് റഷീദ.
നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മലപ്പുറം: കൽപകഞ്ചേരിയിൽ നിയന്ത്രണം വിട്ട സൈക്കിൾ വീടിന്റെ മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ഇരിങ്ങാവൂർ തങ്ങൾപ്പടി ക്വാർട്ടേഴ്‌സിൽ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകൻ അഭിഷേക് (15) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കൽപകഞ്ചേരി ജി വി എച്ച് എസ് സ്‌കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയായ അഭിഷേക് സ്‌കൂൾ കഴിഞ്ഞ് വന്ന ശേഷം കളിക്കാൻ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാൻപടി ഇറക്കത്തിൽ നിയന്ത്രണം വിട്ട സൈക്കിൾ മതിലിൽ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം തിരൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: വിജയലക്ഷ്മി. സഹോദരി : അക്ഷയ.