
തിരുവനന്തപുരം: പേരൂർക്കട സർക്കാർ ആശുപത്രി വളപ്പിലെ ക്ഷേത്രത്തെച്ചൊല്ലി ആശയക്കുഴപ്പത്തിൽ വലഞ്ഞ് ആരോഗ്യവകുപ്പ്. പേരൂർക്കട ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണത്തെയും വസ്തുക്കളെയും കുറിച്ച് ആരോഗ്യവകുപ്പിന്‍റെ ഓഡിറ്റിൽ ചോദ്യങ്ങളുയർന്നതോടെ നെട്ടോട്ടത്തിലാണ് അധികൃതർ.
വരുമാനം കൈകാര്യം ചെയ്യാനുള്ള സംവിധാനത്തെക്കുറിച്ചോ, ക്ഷേത്രം നടത്തിപ്പിനെക്കുറിച്ചോ ആശുപത്രി അധികൃതർക്കും വകുപ്പിനും ഒരു ധാരണയുമില്ല. പേരൂർക്കട ജില്ലാ ജനറൽ ആശുപത്രി വളപ്പിലാണ് നന്നായി പരിപാലിച്ച ചെറിയ ക്ഷേത്രം. ജീവനക്കാർ തന്നെയാണ് പരിപാലിക്കുന്നതൊക്കെ. പക്ഷെ പ്രശ്നം അതല്ല. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ ഓഡിറ്റ് നടന്നപ്പോൾ ഉദ്യോഗസ്ഥർ, കഴിഞ്ഞ മാസം തുറന്ന കാണിക്കവഞ്ചിയിലെ പണം കണ്ടെത്തി.
60,000 രൂപയോളം ഓഫീസ് മുറിയിൽ ചാക്കിൽ വെച്ച നിലയിലായിരുന്നു എന്നാണ് വിവരം. നിലവിളക്കുകളടക്കമുള്ള മറ്റു വസ്തുക്കൾ വേറെയുമുണ്ട്. പണവും വസ്തുക്കളും ശ്രദ്ധയിൽപ്പെട്ടതോടെ ഇതുവരെ ഇവ കൈകാര്യം ചെയ്തതെങ്ങനെയാണെന്നും, കണക്കും രേഖകളുമെവിടെയെന്നും ചോദ്യമുയർന്നു. കൃത്യമായ സംവിധാനമില്ലാത്തത് കാട്ടി ഓഡിറ്റിന് സമയവും നീട്ടിച്ചോദിച്ചു.
പക്ഷെ സമയം നീട്ടി നൽകാതെ സംഘത്തെ വകുപ്പ് തിരിച്ചുവിളിച്ചു. മുൻകാലങ്ങളിൽ ക്ഷേത്രം എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നറിയാത്തതിനാൽ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആശുപത്രി അധികൃതർക്കോ ആരോഗ്യവകുപ്പിനോ ഇപ്പോഴും അറിയില്ല.
ഏതായാലും ഓഡിറ്റ് ഒബ്ജക്ഷൻ നോട്ടീസ് കിട്ടിയെന്നും, പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് ആശുപത്രിയുടെ ചുമതലയുള്ള ജില്ലാ പഞ്ചായത്ത് വിശദീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ തുടർനപടപടിയായിരിക്കും ഇനി നിർണായകം. ഏതായാലും ആശുപത്രി വളപ്പിലെ ക്ഷേത്രം നോക്കി നടത്താൻ ഇനിയെന്ത് നടപടിയെന്ന ഗൗരവവും കൗതുകവും കലർന്ന ചോദ്യം കൂടി ഉയരുകയാണ്.
മൂന്നാറിൽ ജനത്തെ വിറപ്പിച്ച കടുവ ഇനി പെരിയാർ കടുവ സങ്കേതത്തിൽ,നിരീക്ഷിക്കാൻ റേഡിയോ കോളർ
വയനാട് തവിഞ്ഞാലില്‍ പുലി വീട്ടിന് മുന്നിലെ കിണറില്‍ വീണു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam