
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ഒരുപറ്റം വീട്ടുകാർക്ക് ആശുപത്രിയിൽ എത്തണമെങ്കിൽ സ്ട്രക്ച്ചറും കസേരയുമാണ് ആശ്രയം. യാത്രാസൗകര്യമില്ലാത്തതിനാൽ മൃതദേഹം സ്ട്രെച്ചറിൽ കിടത്തി വീട്ടിലെത്തിച്ചതാണ് ദയനീയമായ സംഭവം. കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക കഴിഞ്ഞ ദിവസം ആശുപത്രിയിൽ മരിക്കാനിടയായിരുന്നു. ചികിത്സയിലിരിക്കെ മരിച്ചാൽ മൃതദേഹം ഒന്നര കിലോമീറ്ററോളം ചുമലിൽ താങ്ങണം. ഇവരുടെ മൃതദേഹം വീട്ടിൽ എത്തിക്കാൻ ബന്ധുക്കളും നാട്ടുകാരും ഏറെ പണിപ്പെട്ടു. കുന്നുമ്മ കോന്നംകേരി പാലത്തിൽ നിന്നും സ്ട്രെച്ചറിൽ കിടത്തിയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
'എംവി ഗോവിന്ദന്റെ ജാഥയിൽ പങ്കെടുക്കണം, ഇല്ലെങ്കിൽ പണി പോകും': തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭീഷണി
മഹാപ്രളയത്തിൽ ഒലിച്ചുപോയ റോഡിന്റെ അവശേഷിക്കുന്ന ഒന്നരമീറ്റർ വീതിയിലൂടെയാണ് തകഴി ഗ്രാമപഞ്ചായത്തിലെ 12 -ാം വാർഡിൽ കോന്നംക്കരി പാലം മുതൽ പടിഞ്ഞാറ് നൂറുപറച്ചിറവരെയുള്ള പ്രദേശത്തുകാർ നടന്നുപോകുന്നത്. കുന്നുമ്മ പടിഞ്ഞാറ് പാടശേഖരത്തിന്റെ വടക്കേ പുറംബണ്ടിലായി 30 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിൽ പകുതിയിലേറെയും ദളിത് കുടുംബങ്ങളാണ്. ഇവരുടെ ഏക യാത്രാമാർഗമാണ് പ്രളയത്തിൽ ഒലിച്ചുപോയത്. യാത്രാസൗകര്യം ഒരുക്കിത്തരാൻ നിരവധി തവണ അധികൃതരെ കണ്ടു. എം. എൽ. എക്കും എം. പിക്കുമടക്കം നിവേദനങ്ങൾ നൽകിയെങ്കിലും നൂൽവഴിയിലൂടെയുള്ള യാത്രയ്ക്ക് പരിഹാരമായില്ല. മൂന്ന് മീറ്റർ ഉണ്ടായിരുന്ന വഴി ഒന്നരമീറ്ററായി ചുരുങ്ങിയിരിക്കുന്നതാണ് നിലവിലെ സ്ഥിതി. ഈ വഴികളിലൂടെ യാത്രയോ ഭീകരവുമാണ്.
രോഗം ബാധിച്ചവരെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ കസേരയിൽ പൊക്കിയെടുക്കണം. മരിച്ചു കഴിഞ്ഞാൽ സ്ട്രെച്ചറിലും. അങ്ങനെ നിരന്തരം ദുരിതം പേറി ജീവിക്കുകയാണ് ഇവിടത്തുകാർ. അധികൃതരോട് മാറി മാറി ആവശ്യങ്ങൾ ഉന്നയിച്ചിട്ടും യാത്രാ ദുരിതത്തിന് നേരെ അധികൃതർ കണ്ണടക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam