
കൊച്ചി: കാക്കനാട്ടെ വാടക വീട് കേന്ദ്രീകരിച്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 16 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. ഒഡിഷയിൽ നിന്ന് പെയിന്റ് ബക്കറ്റുകളിൽ ഒളിപ്പിച്ച് ട്രെയിനിൽ കടത്തി കൊണ്ടുവന്ന കഞ്ചാവുമായാണ് പശ്ചിമബംഗാൾ സ്വദേശികളായ രാജ മണ്ഡൽ (30), രാഹുൽ (24) എന്നിവരെ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഞ്ചാവ് കടത്തുന്നതിനായി ആദ്യമായാണ് ഇരുവരും കേരളത്തിലെത്തിയതെന്ന് എക്സൈസ് അറിയിച്ചു. പെയിന്‍റ് ബക്കറ്റുകളിൽ കഞ്ചാവ് നിറച്ച് കംപ്രസ് ചെയ്ത ശേഷം പശ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു ഇവർ കടത്തിയത്. ഓരോ യാത്രയ്ക്കും ശേഷം അതേ ദിവസം തന്നെ കടത്തുകാർ മടങ്ങുന്നതാണ് രീതിയെന്നും അധികൃതർ പറഞ്ഞു. വഴിയിൽ പിടിക്കപ്പെട്ടാൽ രക്ഷപ്പെടുത്താമെന്ന വാഗ്ദാനം നൽകിയാണ് കാരിയർമാരെ കഞ്ചാവ് മാഫിയ സംഘം ഉപയോഗിക്കുന്നതെന്ന് എക്സൈസ് വ്യക്തമാക്കി.
കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിന് കാരിയർമാർക്ക് ട്രെയിനിലെ തേർഡ് എ സി ടിക്കറ്റിനൊപ്പം 25,000 രൂപ വരെ നൽകുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവ് കേരളത്തിലെത്തിച്ച ശേഷം ചില്ലറ വിൽപ്പനയ്ക്കായി പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കിലോയ്ക്ക് 1,500 മുതൽ 2,000 രൂപ വരെ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ ചില്ലറ വിൽപ്പനയിലൂടെ ഒരു ലക്ഷം രൂപ വരെ വരുമാനം നേടുന്ന രീതിയിലാണ് വിൽപ്പന നടത്തുന്നത്. ഒരു കിലോ കഞ്ചാവ് അഞ്ച് ഗ്രാം വീതമുള്ള 200 പാക്കറ്റുകളാക്കി ഓരോ പാക്കറ്റിനും 500 രൂപ മുതൽ ഈടാക്കുന്നതായും എക്സൈസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam