
തൃശൂർ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടർ. അവശ്യമായ നടപടികൾ അതാത് വകുപ്പ് മേധാവികൾ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുരന്ത നിവാരണ നിയമപ്രകാരമാണ് ബന്ധപ്പെട്ട വകുപ്പുകൾക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കും കളക്ടർ നിർദ്ദേശം നൽകിയത്.
സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിൽക്കുന്നതും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ളതുമായ അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ച് മാറ്റുന്നതിനു നോട്ടീസ് ഉൾപ്പെടെ ബന്ധപ്പെട്ട വ്യക്തികൾക്ക് നൽകി മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിയമാസൃതമായി സ്വീകരിക്കേണ്ടതാണ്.
കൈവശ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റാത്ത സ്ഥലങ്ങളിൽ മരച്ചില്ല ഒടിഞ്ഞു വീണോ മരം കടപുഴകി വീണോ എന്തെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാൽ സ്ഥലം ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഓറഞ്ച് ബുക്ക് പ്രകാരം സ്വീകരിക്കേണ്ട മഴക്കാല മുന്നൊരുക്കങ്ങൾ അതാത് വകുപ്പുകളിൽ നടപ്പിലാക്കുന്നുണ്ടെന്ന് ജില്ലാ ഓഫീസർമാർ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.