
മലപ്പുറം: നെല്ലീക്കുത്ത് റിസര്‍വ് വനത്തില്‍ വലിയ പാടത്തിന് സമീപം ചരിഞ്ഞ കാട്ടാനയുടെ ജീര്‍ണിച്ച മൃതദേഹത്തില്‍ നിന്ന് ആനകൊമ്പുകള്‍ മോഷ്ടിച്ച പ്രതി പിടിയില്‍. വഴിക്കടവ് പൂവത്തിപ്പൊയില്‍ ഡീസന്‍റ് കുന്നിലെ വിനോദാണ് (42) അറസ്റ്റിലായത്. രണ്ടാഴ്ച മുമ്പ് കൊമ്പുകള്‍ എടുത്ത പ്രതി ചാക്കിലാക്കി വീടിന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍ ഒളിപ്പിക്കുക യായിരുന്നു.
അന്വേക്ഷണത്തിനൊടുവില്‍ കൊമ്പുകള്‍ വനം വകുപ്പ് കണ്ടെടുത്തു. നിലമ്പൂര്‍ നോർത്ത് ഡിഎഫ്ഒ കാര്‍ത്തിക്ക്, എസിഎഫ് അനീഷ സിദ്ദീഖ്, വഴിക്കടവ് റേഞ്ച് ഓഫിസര്‍ പനോലന്‍ ഷെരീഫ് എന്നിവരുടെ കീഴില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ജഡം കിടന്നിരുന്ന വനമേഖലക്ക് ചേര്‍ന്നുള്ള ഡീസന്‍റ് കുന്നില്‍ സംശയിക്കപ്പെടുന്നവരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് ആന ചരിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് വനപാലകര്‍ ആനയുടെ ജഡം കണ്ടെത്തിയത്.
ഇത് വലിയ വീഴ്ചയാണെന്നതിന് പുറമെ കൊമ്പുകള്‍ കൂടി നഷ്ടമായത് വനംവകുപ്പിന് ഏറെ തലവേദനയായിരുന്നു. പ്രതിയേയും തൊണ്ടിമുതലും മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി. സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ ആര്‍ രാജേഷ്, താല്‍വി നാഥ്, ശ്രീദേവന്‍, ബി റ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ മുഹമ്മദ് ഷെരീഫ് പി എം. അയ്യൂബ്, കെ സലാഹുദ്ദിന്‍ ജെ ജെ സീന, അമൃത് രഘുനാഥ്, റിസര്‍വ് ഫോഴ്സിലെ വി. രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam