
മലപ്പുറം: ആയിരം രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനു ഫര്‍സിനാണ് (21) കുത്തേറ്റത്. ആഴത്തില്‍ മുറിവേറ്റ അനുവിനെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. മുതുകാട് തെക്കുംപാടം സ്വദേശി കുന്നുപുറത്ത് സുജിത്ത് (23), കൂറ്റമ്പാറ ചെറായി സ്വദേശി പുരങ്ങാട്ട് ശ്രേയസ് ദാസ് (21) എന്നിവരെ നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ബി. എസ്. ബിനു അറസ്റ്റ് ചെയ്തു.
സുജിത്ത് മുമ്പും അടിപിടി കേസിലുള്‍പ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ശ്രേയസിനെതിരെ രണ്ടാഴ്ച മുമ്പ് നിലമ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. നിലമ്പൂര്‍ പാട്ടുത്സവ നഗരിയില്‍ കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. കുടുംബസമേതം പാട്ടുത്സവം കാണാന്‍ എത്തിയതായിരുന്നു അനു ഫര്‍സിന്‍.
അനു ഫര്‍സിന്റെ സുഹൃത്തിന് സുജിത്ത് നല്‍കാനുള്ള ആയിരം രൂപയെച്ചൊല്ലി ഇരുവരും തമ്മില്‍ രണ്ട് ദിവസം മുമ്പ് തര്‍ക്കമുണ്ടായിരുന്നു. പാട്ടുത്സവം കാണാനെത്തിയ അനു ഫര്‍സിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ശ്രേയസ് പിടിച്ചുവെക്കുകയും സുജിത്ത് കുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പ്രതികളെ പിടിച്ച് മാറ്റുകയായിരുന്നു. സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ജിയോ ജേക്കബ്, പി. സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam