
കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിൽ വെച്ച് അതിമാരക രാസലഹരിയായ എംഡിഎംഎ യുമായി രണ്ട് പേർ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 78.84 ഗ്രാം എം ഡി എം എ യുമായി കാറിൽ വരികയായിരുന്നു പ്രതികൾ. മലപ്പുറം വാഴയൂർ സ്വദേശി മാടഞ്ചേരിയിൽ മുഹമ്മദ്റാഫി കെ പി (21) പൊക്കുന്ന് കിണാശ്ശേരി സ്വദേശി കോലഞ്ചിറയിൽ മുഹമ്മദ് ഇബാൻ (22 ) എന്നിവരാണ് പിടിയിലായത്. ഇവരെ കാരന്തൂരിൽ വെച്ച് കുന്ദമംഗലം എസ്.ഐ നിധിൻ എ അറസറ്റ് ചെയ്യുകയായിരുന്നു.
മയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതിനാൽ നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഡാൻസാഫും സിറ്റി പൊലീസും രഹസ്യനിരീക്ഷണം നടത്തിവരികയായിരുന്നു. ബംഗളൂരുവിൽ നിന്നും എംഡിഎംഎ മൊത്തമായി കൊണ്ട് വന്ന് കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്കും എത്തിച്ചു കൊടുക്കുകയും, ചില്ലറ വിൽപന നടത്തുകയും ചെയ്യുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണികളാണ് പ്രതികൾ. മെഡിക്കൽ കോളേജ്, കുന്ദമംഗലം, മാനാഞ്ചിറ, പാളയം എന്നിവിടങ്ങളിലെ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും, അന്യസംസ്ഥാന തൊളിലാളികൾക്കുമിടയിലാണ് ഇവർ വിൽപന നടത്തുന്നത്.
മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതികൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി മരുന്ന് എത്തിക്കുന്നവരെ പറ്റി കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡാൻസാഫ് എസ്.ഐ മനോജ് എളയേടത്ത്, സുനോജ് കാരയിൽ, സരുൺ കുമാർ പി.കെ, കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐ ഹാഷിഷ് എസ് സി പി ഒ വിജേഷ്, സി പി ഒ ബിബിൻ പ്രകാശ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam