മാളുകളിൽ കാണുന്ന പോലെയുള്ള വാഹനം വേണമെന്ന അഞ്ചു വയസ്സുകാരന്റെ ആഗ്രഹം സഫലമാക്കി അച്ഛൻ ഹംസ. പൊളിമാർക്കറ്റിൽ നിന്നും സാധനങ്ങൾ സംഘടിപ്പിച്ച്, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു കുഞ്ഞൻ ഓട്ടോറിക്ഷയാണ് ഈ അച്ഛൻ നിർമ്മിച്ചു നൽകിയത്. 

മലപ്പുറം: കുട്ടികള്‍ക്ക് എന്തേലും ആഗ്രഹമുണ്ടെങ്കില്‍ നമ്മളത് സാധിച്ചുകൊടുക്കണമെന്നൊരു ഡയലോഗ് നടന്‍ സിദ്ദീഖ് പറയുന്ന ഒരു സിനിമയുണ്ട്. അത്തരത്തില്‍ ഒരാഗ്രഹം മകന് സാധിച്ചു കൊടുത്തിരിക്കുകയാണ് കോട്ടക്കല്‍ ഇന്ത്യനൂരിലെ പാറക്കല്‍ ഹംസ. അഞ്ചു വയസ്സുകാരന്‍ ബിഷറുല്‍ ഹാഫിക്ക് ഉണ്ടാക്കിക്കൊടുത്തതാകട്ടെ ഇത്തിരിക്കുഞ്ഞല്‍ ഓട്ടോറിക്ഷയാണ്. വലിയ മാളുകളില്‍ പോകുമ്പോള്‍ അവിടെ കാണുന്ന കുഞ്ഞുവാഹനങ്ങള്‍ കാണുമ്പോള്‍ കുഞ്ഞു ഹാഫി പറയുമായിരുന്നു ഉപ്പച്ചി ഇതുപോലൊരു വണ്ടി വേണമെന്ന്. കുരിയാട് ഇന്‍ഡസ്ട്രിയല്‍ ഷോപ്പ് ഉടമ ഹംസ പിന്നെയൊന്നും ആലോചിച്ചില്ല. ചെറുപ്പത്തില്‍ പെങ്ങളുടെ മക്കള്‍ക്ക് ഇതുപോലെ വാഹനങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നത് പതിവായിരുന്നു. ആ ധൈര്യത്തില്‍ വണ്ടിക്കാവശ്യമുള്ള സാധനങ്ങളൊക്കെ പൊളിമാര്‍ക്കറ്റില്‍നിന്നും സംഘടിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ആദ്യം ചെറിയ സൈക്കിളിന്റെ ടയറുകളാണ് ഘടിപ്പിച്ചത്. സാധാ ഓട്ടോയുടേതുപോലെ മുകള്‍ ഭാഗം വുഡുകൊണ്ട് മറച്ചു. പിറകിലെ സീറ്റില്‍ രണ്ടു പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും വണ്ടി ഓടിക്കാന്‍ വൈദ്യുതിബന്ധമുള്ള ബാറ്ററിയും സെറ്റാക്കി. പക്ഷേ, മണലില്‍ ഓടിക്കുമ്പോള്‍ അസഹനീയമായ ശബ്ദം വന്നതോടെ പ്ലാസ്റ്റിക് ടയറുകള്‍ക്ക് പകരം റബര്‍ ടയറുകളാക്കി. ബാറ്ററി കൊടുത്താല്‍ ഓടുന്നതിന് പകരം ചാവി കൊണ്ടുള്ള സംവിധാനമാക്കി. വേഗം പതിനഞ്ചാക്കി സെറ്റാക്കിയതോടെ കുഞ്ഞു ഓട്ടോ റെഡിയായി.

വീടിനകത്തും പുറത്തുമായിരുന്നു ഹാഫി ഇതുവരെ ഓടിച്ചിരുന്നത്. പണിമുടക്ക് ദിവസം നിരത്തില്‍ വാഹനങ്ങളൊന്നും ഇല്ലാത്തതിനാല്‍ മകനുമൊപ്പം വാഹനം പുറത്തിറക്കിയതോടെയാണ് എല്ലാവരും സംഭവറിയുന്നത്. കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ചാവി സ്വന്തം കീശയില്‍ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് ഹംസ. കോട്ടൂരിലെ പ്രീപ്രൈമറി വിദ്യാര്‍ഥിയാണ് ഹാഫി. മാതാവ് : ഫാത്തിമ ഫര്‍സാന. എട്ടു മാസം പ്രായമു ള്ള അഹ്‌മദ് റസ സഹോദരനാണ്.