അനൂപ് ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ചതാണന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

ഓച്ചിറ: കൊല്ലം ഓച്ചിറയിൽ വീണ്ടും വൻ ലഹരി മരുന്നു വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഐയുമായി യുവാവ് പിടിയിൽ. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലിൽ അനൂപിനെയാണ് 17.05 ഗ്രാം എം.ഡി.എം.എയുമായ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ചതാണന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

എം.ഡി.എം.എ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി. സ്കൂൾ കോളേജ് കുട്ടികൾക്ക് വില്പനയ്ക്കായാണ് എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങൾ പറഞ്ഞു. ബെംഗളൂരുവിൽ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്.എച്ച്.ഒ അറിയിച്ചു. എട്ടുവർഷമായി ഓച്ചിറ ചങ്ങൻകുളങ്ങര മാലിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ഓച്ചിറ പൊലീസിനൊപ്പം ഡാൻസ് ആഫ് എസ്ഐ മാരായ സായിസേനൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.