
തൃശൂർ: ചാലക്കുടി നഗരത്തിലെ ജനവാസ കേന്ദ്രത്തില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റു. വെട്ടുകടവ് പാലത്തിനു സമീപത്തെ പുഴയോരം സ്ട്രീറ്റില്‍ ചിറയത്ത് മുണ്ടന്‍മാണി ആഗസ്തിയുടെ ഭാര്യ മോളി (75), പരിയാരം കുറ്റിക്കാട് മണിയാടന്‍ വീട്ടില്‍ കുട്ടപ്പന്റെ ഭാര്യ ഗിരിജ (59) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെട്ടുകടവ് എം.കെ.എം. റോഡിലെ തോട്ടാന്‍ ജോര്‍ജിന്റെ വീട്ടിലെ ജോലിക്കാരിയാണ് ഗിരിജ. സ്ഥിരമായി പ്രദേശത്ത് കണ്ടുവരുന്ന കുരങ്ങുകളില്‍ ഒന്നാണ് ആക്രമിച്ചത്.
വീട്ടുപറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മോളിയുടെ പിന്‍ഭാഗത്ത് ചാടിക്കയറിയ കുരങ്ങ് മുതുകില്‍ മാരകമായി മാന്തി പരുക്കേല്‍പ്പിച്ചു. ഇവര്‍ നിലവിളിച്ച് ബഹളം വച്ചെങ്കിലും വീട്ടിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഒരു മിനിറ്റോളം ആക്രമിച്ച കുരങ്ങ് പിന്നീട് ഓടി പോവുകയായിരുന്നു. തുടര്‍ന്ന് 11 മണിയോടെയാണ് ഇതേ കുരങ്ങ് 400 മീറ്റര്‍ അകലെയുള്ള തോട്ടാന്‍ ജോര്‍ജിന്റെ വീട്ടുപറമ്പില്‍ എത്തിയത്. പറമ്പില്‍ പണിയെടുത്തുനിന്നിരുന്ന ഗിരിജയുടെ കാലിലായിരുന്നു കുരങ്ങിന്റെ ആക്രമണം. ഇരുവരെയും ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി.
പേ വിഷബാധ പ്രതിരോധ മരുന്നാണ് ഇരുവര്‍ക്കും കുത്തിവെച്ചത്. വിവരമറിഞ്ഞ് വനംവകുപ്പിന്റെ ചാലക്കുടി മൊബൈല്‍ സ്‌ക്വാഡിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിസരത്ത് പരിശോധന നടത്തി. വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഇരുവര്‍ക്കും നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാലക്കുടി പുഴയോരം കേന്ദ്രീകരിച്ച് കുരങ്ങുകള്‍ തമ്പടിക്കുന്നത് നാട്ടുകാര്‍ക്ക് ഭീഷണിയാവുകയാണ്. സംഭവത്തോടെ വെട്ടുകടവ് പ്രദേശത്തെ നാട്ടുകാര്‍ ഭീതിയിലായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam