അപ്രതീക്ഷിത മഴയിൽ പാടങ്ങൾ വെള്ളക്കെട്ടിൽ; വിത്ത് അടക്കം പഴുത്ത് പോകുമെന്ന ആശങ്കയില്‍ കര്‍ഷകര്‍

Published : Dec 13, 2022, 03:58 PM IST
അപ്രതീക്ഷിത മഴയിൽ പാടങ്ങൾ വെള്ളക്കെട്ടിൽ; വിത്ത് അടക്കം പഴുത്ത് പോകുമെന്ന ആശങ്കയില്‍ കര്‍ഷകര്‍

Synopsis

കാലപ്പഴക്കമേറിയ രണ്ട് മോട്ടോറുകളിൽ ഒന്ന് പ്രവർത്തനരഹിതമായിട്ട് രണ്ട് വർഷമായി. അതിനാല്‍ തന്നെ പാടങ്ങളിലെ വെള്ളം വറ്റിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് കണക്ക് കൂട്ടല്‍.

മാന്നാർ: അപ്രതീക്ഷിത മഴയിൽ പാടങ്ങൾ വെള്ളക്കെട്ടിലായി. അപ്പർകുട്ടനാട്ടിലെ മാന്നാർ, ചെന്നിത്തല ബ്ലോക്കുകളിലെ പാടങ്ങളാണ് വെള്ളക്കെട്ടിലായത്. 110 ഏക്കറുള്ള ചെന്നിത്തല 14-ാം ബ്ലോക്കിൽ വിത കഴിഞ്ഞ പാടമടക്കം ഇപ്പോൾ വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ടിൽ വിതച്ച നെൽവിത്തുകൾ പഴുത്ത് പോകാനിടയുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. കാലപ്പഴക്കമേറിയ രണ്ട് മോട്ടോറുകളിൽ ഒന്ന് പ്രവർത്തനരഹിതമായിട്ട് രണ്ട് വർഷമായി. അതിനാല്‍ തന്നെ പാടങ്ങളിലെ വെള്ളം വറ്റിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് കണക്ക് കൂട്ടല്‍.

നിലമൊരുക്കാൻ ഓരോ കർഷകനും 25,000 രൂപയിൽ കൂടുതൽ ചെലവഴിച്ചു. കഴിഞ്ഞ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരു മണി നെല്ലുപോലും വീടുകളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്ന് കർഷകരായ കുന്നേൽ ബിജു, എട്ടുപറയിൽ പുത്തൻവീട്ടിൽ ഉത്തമൻ എന്നിവർ പ്രതികരിച്ചത്. മാന്നാർ പടിഞ്ഞാറൻ പ്രദേശത്തെ 1400 ഏക്കർ പാടശേഖരങ്ങളിൽ ബലക്ഷയമേറിയ രണ്ട് പുറംബണ്ടുകളാണുള്ളത്. പമ്പാനദിയിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയരുന്നത് പുറംബണ്ടിന് ഭീഷണിയുമാണ്. ഇലമ്പനംതോട്ടിലെ സംരക്ഷണഭിത്തികൾ ഏതുനിമിഷവും നിലംപൊത്താമെന്ന അവസ്ഥയിലുമാണുള്ളത്. ബണ്ടുകൾ പുനർനിർമിക്കണമെന്ന ആവശ്യം കർഷകരിൽ ശക്തമാണ്.

സജി ചെറിയാൻ എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് പുറംബണ്ട് നിർമാണത്തിന് തുക അനുവദിച്ചിട്ടുണ്ട്. മുക്കംവാലേ ബണ്ട് റോഡിന് 7.70 കോടി, മൂർത്തിട്ട മുക്കത്താരി ബണ്ട് റോഡിന് 5.50 കോടി രൂപയുമാണ് അനുവദിച്ചത്. എന്നാല്‍ ടെൻഡർ നടത്തിയെങ്കിലും ആരും ഏറ്റെടുത്തില്ല. കഴിഞ്ഞ വിളവെടുപ്പ് സമയത്ത് നാല് തവണയുണ്ടായ മടവീഴ്ചയിൽ ഏക്കറുകണക്കിന് നെൽകൃഷിയാണ് നശിച്ച് പോയത്. നേന്ത്രവേലി 110 ഏക്കർ വിസ്തീർണമുള്ള പാടത്തെ നെൽകൃഷി പൂർണമായും നശിച്ചിരുന്നു.

കുരട്ടിശേരി നാലുതോട് പാടത്തും മടവീഴ്ചയുണ്ടായി. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തും സ്വർണാഭരണങ്ങൾ പണയം വച്ചും പലിശയ്ക്ക് പണം വാങ്ങിയുമാണ് കര്‍ഷകര്‍ നെൽകൃഷി ചെയ്തത്. എന്നാല്‍ പാടങ്ങളിലെ വിളവെടുപ്പ് കണ്ണീര്‍ മാത്രം ആകുന്ന അവസ്ഥയാണ് നിലവിലുള്ളത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്