
കൊല്ലം: വാഹനത്തെ പരിഹസിച്ചതിന് പ്രതികാരമായി പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്ത് നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം കുഴുമതിക്കാട് സ്കൂളിലെ വിദ്യാർത്ഥികളായ രണ്ട് കുട്ടികളെയാണ് തട്ടികൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ എഴുകോൺ പോച്ചക്കോണം സ്വദേശി വരുണിനെ (19) പിടികൂടി. സ്കൂൾ വിട്ടിറങ്ങിയതിന് പിന്നാലെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നാണ് കുട്ടികൾ നൽകിയ പരാതിയിൽ പറയുന്നത്.
സ്കൂളിന് സമീപത്തുണ്ടായിരുന്ന മിനി ബസിലെ ചിലരാണ് ബലമായി വാഹനത്തിൽ കയറ്റി മർദിക്കുകയും പിന്നീട് വഴിയിൽ ഇറക്കിവിടുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാൾ പിടിയിലായത്. ചീരങ്കാവ് കിലുക്കം ട്രാവൽ ഹബ് എന്ന സ്ഥാപനത്തിന്റെ ട്രാവലർ മിനി ബസിനെ കളിയാക്കിയെന്ന് ആരോപിച്ചാണ് കുട്ടികളെ മർദിച്ചത്.
സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ പുറത്തേക്ക് വരുന്ന സമയം ബസ് സ്കൂളിന് സമീപം പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. ബസിനടുത്തേക്ക് എത്തിയപ്പോൾ രണ്ടു പേരെയും പ്രതികൾ ബലമായി പിടിച്ച് വണ്ടിക്കുള്ളിലേക്ക് വലിച്ചിട്ടു മുന്നോട്ടു പോയെന്നാണ് പരാതിയിൽ പറയുന്നത്. യാത്രയ്ക്കിടയിൽ ക്രൂരമായി മർദ്ദിച്ചെന്നും കുഴുമതിക്കാട് പമ്പിന് സമീപം കുട്ടികളെ ഉപേക്ഷിച്ച് പ്രതികൾ വണ്ടിയുമായി കടന്നുകളയുകയായിരുന്നുവെന്നും കുട്ടികൾ പറയുന്നു.
ബസ്സിൽ എട്ട് പേർ ഉണ്ടായിരുന്നതായാണ് വിവരം. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ മറ്റ് പ്രതികൾകായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അക്രമത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam