
ഹരിപ്പാട് : ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചു. ചിറയന്‍കീഴ്, ഹരിഹരപുരം, അയിരൂര്‍ ആലുവിള ഗോപാലന്‍റെ മകന്‍ കലേഷ്(42)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുൻവശത്തായിരുന്നു ആന ഇടഞ്ഞത്. കുത്തേറ്റ കലേഷിനെ ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്നരയോടെ മരിച്ചു.
അപ്പു എന്ന ആനയാണ് ഇടഞ്ഞത്. പുലർച്ചെ 2.20ന് മയക്കുവെടി വച്ചു കീഴ്പ്പെടുത്തിയാണ് ആനയെ തളച്ചത്. കൊല്ലത്ത് നിന്നുള്ള ആനയെ ഹരിപ്പാട് സ്വദേശി പാട്ടത്തിനെടുത്തതാണ്. പള്ളിപ്പാട്ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുപോയി തിരികെ വരുമ്പോൾ ബൈക്കിന്‍റെ തുടർച്ചയായുള്ള ഹോൺ ശബ്ദം കേട്ടതാണ് ആന ഇടയാൻ കാരണമായതെന്നാണ് പറയുന്നത്. ഒന്നാം പാപ്പാനെ കുത്തിയ ശേഷം ഒരു മണിക്കൂറോളം ആന അനങ്ങാതെ നിന്നെങ്കിലും, രണ്ടാം പാപ്പാൻ കൊല്ലം സ്വദേശി സഞ്ജുവിന് ആനപ്പുറത്തു നിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല.
അതിനു ശേഷം ആന ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടാൻ തുടങ്ങി.ക്ഷേത്രത്തിന് സമീപത്തെ ആൽമരത്തിനടിയിലൂടെ വന്നപ്പോൾ നാട്ടുകാർ വടം കെട്ടി പാപ്പാനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. വടം വലിച്ചു പൊട്ടിച്ച ആന സമീപത്തെ വൈദ്യുത പോസ്റ്റും ലൈനും തകർത്തതോടെ പ്രദേശത്താകെ ഇരുട്ടായി. ആനയെ തളയ്ക്കാൻ കൂടുതൽ പാപ്പാന്മാർ വന്നെങ്കിലും ഒന്നും ചെയ്യാനായില്ല. പുലർച്ചെ മയക്കുവെടി വെച്ച് ആനയെ തളച്ചതോടെയാണ് സഞ്ജു എന്ന പാപ്പാനെ താഴെയിറക്കാനായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam