
കുട്ടനാട്: പാടശേഖരസമിതിയുടെ യോഗത്തിനിടെ കൃഷി ഭവൻ ഓഫീസില്‍ അണലി. ഇറങ്ങിയോട് കർഷകർ മേശപ്പുറത്ത് കയറി ഉദ്യോഗസ്ഥർ. നീലംപേരൂർ കൃഷിഭവനിൽ വെള്ളിയാഴ്‌ച ഉച്ചയോടെ കോഴിച്ചാൽ വടക്ക് പാടശേഖരത്തിന്റെ യോഗം നടക്കുന്നതിനിടെയായിരുന്നു സംഭവം. ചെരിപ്പിലൂടെ എന്തോ ഇഴയുന്നതു ശ്രദ്ധിച്ച കർഷകനാണ് അണലിയെ കണ്ടത്. പരിഭ്രാന്തിയിലായ കർഷകർ പെട്ടെന്ന് ഇറങ്ങിയോടുകയായിരുന്നു. ഉദ്യോഗസ്ഥർക്ക് ഇറങ്ങിയോടാനുള്ള സാവകാശം ഇല്ലാതിരുന്നതിനാൽ കടിയേൽക്കാതെ രക്ഷപെടുന്നതിന് മേശപ്പുറത്തും ചാടിക്കയറുകയായിരുന്നു. സ്ഥിരമായി പാമ്പിന്റെ ശല്യം ഉണ്ടാകാറുള്ള കൃഷിഭവനിൽ അടുത്തിടെ മൂർഖൻ പാമ്പിനെ കണ്ടിരുന്നു. ഓഫീസിനുള്ളിൽ കയറിയ പൂച്ച മൂർഖൻപാമ്പുമായി ഏറ്റുമുട്ടുകയായിരുന്നു. ചീറ്റുന്ന ശബ്ദംകേട്ട് എത്തിയ ജീവനക്കാരാണ് പാമ്പിനെ കണ്ടത്. ഇവർ പുറത്തേക്ക് ഇറക്കിവിടാൻ ശ്രമിക്കുന്നതിനിടെ പാമ്പിനെ കാണാതായി. ഇതേ തുടർന്ന് കൃഷി ഭവന്റെ പ്രവര്‍ത്തനം പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ മാസം കൊച്ചിയിൽ അങ്കണവാടിയിൽ മൂന്നുവയസുകാരിയുടെ ദേഹത്തേക്ക് അണലി വീണിരുന്നു. കാക്കനാട് എൻജിഒ ക്വാട്ടേഴ്സിന് സമീപത്തെ സ്മാർട്ട് അങ്കണവാടിയിൽ ആയിരുന്നു സംഭവം. ഭക്ഷണം കഴിച്ച ശേഷം കൈകഴുകുന്നതിനിടെ അണലി കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ജീവനക്കാർ പാമ്പിനെ തട്ടിമാറ്റിയതിനാൽ കുട്ടി കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം