
തൃശൂര്‍: മഴ പെയ്തതോടെ പുതുതായി പണിത് ഉദ്ഘാടനം ചെയ്ത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കളിവഞ്ചി ഇറക്കി പ്രതിഷേധിച്ചു. സ്ഥലം എം.എല്‍.എയുടെ 95 ലക്ഷം രൂപ ഫണ്ടും 1,80,000 രൂപ പഞ്ചായത്തിന്റെ തനതു ഫണ്ടും ഉപയോഗിച്ച് പണിത പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് മഴപെയ്തപ്പോള്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പണിത അംഗനവാടി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ ഇപ്പോഴും മഴക്കാലത്ത് വെള്ളക്കെട്ട് അനുഭവപ്പെടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് എരുമപ്പെട്ടി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ മെമ്പര്‍മാര്‍ പ്രസിഡണ്ടും കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണും എന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളായ എന്‍.കെ കബീര്‍, മീന ശലമോന്‍, വിജീഷ് എം.വി, സജിത എം. ആര്‍, ആനി ടീച്ചര്‍, ഷാജി വര്‍ഗീസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam