
മാവേലിക്കര: ഹെല്‍മെറ്റ് ഇല്ലാതെത്തിയ ഇരുചക്രവാഹന യാത്രികര്‍ക്ക് പിഴയായി ഹെല്‍മെറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. പുതിയകാവ് ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഹെല്‍മെറ്റ് ഇല്ലാതെ നിയമം ലംഘിച്ച് എത്തിയവര്‍ നിരവധി ഉണ്ടായിരുന്നു. പിഴയടിക്കാനായി എല്ലാ വരെയും മാറ്റി നിര്‍ത്തി. ഹെല്‍മെറ്റ് ധരിച്ച് എത്തിയവരെയും പിടിച്ചു നിര്‍ത്തി. എല്ലാ വരും അങ്കലാപ്പിലായി. ഉടന്‍തന്നെ എംഎല്‍എയും ചെയര്‍മാനും അടങ്ങുന്ന സംഘവും സ്ഥലത്തെത്തി. ഇതോടെ ബോധവത്കരണ പരിപാടി ആരംഭിച്ചു.
പിഴയ്ക്കായി കാത്തു നിന്നവര്‍ക്ക് ബോധവത്കരണവും കൂടെ ഹെല്‍മെറ്റും നല്‍കിയപ്പോഴാണ് പലരുടേയും ശ്വാസം നേരെ വീണത്. നിയമം പാലിച്ച് എത്തിയവര്‍ക്ക് അനുമോദനവും സമ്മാനവും നല്‍കുകയും ചെയതു. മോട്ടോര്‍വാഹന വകുപ്പിന്റെ ശുഭയാത്ര സുരക്ഷിത യാത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ പരിപാടി മാവേലിക്കരക്കാര്‍ക്ക് കൗതുകമായി. ഹെല്‍മെറ്റ് നല്‍കിയവരോട് ഇനിയും ഹെല്‍മെറ്റ് ഇല്ലാതെ കണ്ടാല്‍ പിഴ ഉറപ്പായിരിക്കുമെന്ന താക്കീതും നല്‍കിയാണ് വിട്ടത്. എംഎസ് അരുണ്‍കുമാര്‍ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആന്റണി.കെ.സി ആമുഖ പ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അനിവര്‍ഗീസ്, സജീവ് പ്രായിക്കര, കൗണ്‍സിലര്‍ തോമസ് മാത്യു, മാവേലിക്കര ജോയിന്റ് ആര്‍ടിഒ ഡാനിയോല്‍ സ്റ്റീഫന്‍, എം.വി.ഐ സുനില്‍.എസ് എന്നിവര്‍ പ്രസംഗിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു, ഷൈമാസ് ഹോണ്ട, ഈസ്റ്റ് വെനീസ് ഹീറോ , ക്രീഡ് ബൈക്ക് ആക്‌സസറീസ് എന്നിവരാണ് ഹെല്‍മെറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ സാമഗ്രികളും സമ്മാനങ്ങളും ബോധവത്കരണ പരിപാടിക്കായി വിതരണം ചെയ്തത്.
മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം, സന്ദേശം കിട്ടിയത് പേഴ്സണൽ സ്റ്റാഫിന്; പിന്നിൽ ഉത്തരേന്ത്യൻ സംഘം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബർ പൊലീസിൽ പരാതിയി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.
നേരത്തെ സ്പീക്കറുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പരാതിയിലാണ് പ്രതി പ്രവീൺ ബാലചന്ദ്രൻ പിടിയിലായത്. തൃശൂർ മിണാലൂർ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് ഇയാൾ യുവതിയിൽ നിന്നും തട്ടിയത്.
പണം നഷ്ടപ്പെട്ട യുവതി നേരിട്ട് സ്പീക്കർ എംബി രാജേഷിനെ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പാലക്കാട് സ്വദേശിയായ പ്രവീൺ ബാലചന്ദ്രനെതിരെ കോട്ടയം ജില്ലയിൽ മാത്രം നേരത്തെ ആറ് കേസുകളുണ്ടായിരുന്നു. നേരത്തെയും സമാനമായ രീതിയിൽ പ്രവീൺ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam