
തൃശൂര്‍: അതിരപ്പിള്ളിയിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. 40 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ പൊന്നാനി സ്വദേശി നേഹയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഹാജിഷ, ശ്രീരാഗ്, ആയിഷ, ഷിമ, സഫാന്‍, ആന്‍സിയ, ക്ലാര, മിലി, മുഹമ്മദ് സുല്‍ത്താന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എറണാകുളം കലൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരാണ് തിങ്കളാഴ്ച അതിരിപ്പിള്ളിയിലെത്തിയത്. ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. അതിരപ്പിള്ളിയില്‍നിന്നും തിരിച്ചുപോരുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ച്ചൂണര്‍ കാര്‍ പുറകിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. റിവേഴ്‌സ് ഗിയറില്‍ അമിത വേഗതയിൽ കാര്‍ താഴ്ചയിലേക്ക് പതിച്ചു. നിയന്ത്രണം വിട്ട കാര്‍ പുഴയുടെ തീരം വരെയെത്തി. ടൂറിസം പൊലീസും അതിരപ്പിള്ളി വനസംരക്ഷണ സമിതി പ്രവര്‍ത്തകരുമാണ്
രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍ 108 ആംബുലൻസില്‍ പരിക്കേറ്റവരെ ചാലക്കുടി ആശുപത്രിയിലെത്തിച്ചു. ഹോട്ടല്‍ ജീവനക്കാരായ എട്ട് പേരും ബെംഗളൂരുവിൽ നിന്നമുള്ള രണ്ട് സുഹൃത്തുക്കളുമായാണ് അതിരപ്പിള്ളിയിലെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam