
കോഴിക്കോട്: നാദാപുരം വിലങ്ങാട് വാളൂക്കില്‍ കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. മരിയഗിരിയിലെ കൃഷിയിടത്തിലാണ് കാട്ടപന്നിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ സ്ത്രീ ചക്ക പറിക്കാനായി കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് പന്നിയുടെ ജഡം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ചു. എന്നാല്‍ ഇവര്‍ എത്തുമ്പോഴേക്കും ജഡം കാണാതായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പലയിടങ്ങളിലായി എല്ലുകളും മറ്റ് ശരീര ഭാഗങ്ങളും കണ്ടത്.
ചെന്നായയോ, കടുവയോ മറ്റോ പന്നിയെ കൊന്നു തിന്നതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൂന്ന് മാസം മുന്‍പ് ഇതിനടുത്തുള്ള വിലങ്ങാടിനോട് ചേര്‍ന്ന പാനോത്ത് എന്ന പ്രദേശത്ത് യുവാവ് കടുവയെ കണ്ടിരുന്നു. വനം വകുപ്പ് അധികൃതര്‍ കടുവയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നാട്ടുകാര്‍ പല തവണ കടുവയുടെ ശബ്ദം കേട്ടതായി സൂചിപ്പിച്ചിട്ടുണ്ട്. പന്നിയുടെ ശരീര ഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ വീണ്ടും ആശങ്കയിലായിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam