കടയിലുണ്ടായിരുന്ന ബ്രഡും മിഠായിയും അകത്താക്കിയാണ് പടയപ്പ തിരികെ പോയത്. രണ്ടാമത്തെ പ്രാവശ്യമാണ് ഇയാളുടെ കട ആന ആക്രമിച്ച് നശിപ്പിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ വനപാലകര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല.
ഇടുക്കി: കാട്ടാന ശല്യം കൊണ്ട് പൊറുതി മുട്ടി മൂന്നാറും സമീപപ്രദേശങ്ങളും. എവിടെ തിരിഞ്ഞാലും കാട്ടാന ആക്രമിക്കുമെന്ന പേടിയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം കടലാര്‍ എസ്റ്റേറ്റില്‍ യുവാവിനെ കൊമ്പന്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. മാട്ടുപ്പെട്ടി ഇന്റോസീസില്‍ ഒന്നരമാസമായി കോട്ടേഴ്‌സിന് ചുറ്റും നിലയുറപ്പിച്ച കാട്ടാനകള്‍ പ്രദേശവാസികളെ പകല്‍നേരത്തുപോലും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. ഗൂഡാര്‍വിള സൈലന്റുവാലി എന്നിവിടങ്ങളിലെ അവസ്ഥയും മറിച്ചല്ല.
രാത്രികാലങ്ങളില്‍ എസ്റ്റേറ്റില്‍ പ്രവേശിക്കുന്ന ആന പെട്ടിക്കടകളും റേഷന്‍ കടകളും അടിച്ചുതകര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഗൂര്‍വിള എസ്റ്റേറ്റിലെത്തിയ പടയപ്പടെന്ന് വിളിപ്പേരുള്ള ഒറ്റയാന പഞ്ചായത്തിന്‍റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ വിനോദിന്റെ കടയുടെ ഷട്ടറുകള്‍ തകര്‍ത്തു.
കടയിലുണ്ടായിരുന്ന ബ്രഡും മിഠായിയും അകത്താക്കിയാണ് പടയപ്പ തിരികെ പോയത്. രണ്ടാമത്തെ പ്രാവശ്യമാണ് ഇയാളുടെ കട ആന ആക്രമിച്ച് നശിപ്പിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ വനപാലകര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ല. ജനവാസമേഖലകളില്‍ എത്തുന്ന വന്യമൃഗങ്ങളെ തുരത്താന്‍ ആര്‍ആര്‍റ്റിയുടെ സേവനം ഏര്‍പ്പെടുത്തിയെങ്കിലും ഫലമില്ല.
മലപ്പുറത്ത് ആദിവാസി യുവാവിന് കരടിയുടെ ആക്രമണം, തലയ്ക്ക് പരിക്കേറ്റു
മലപ്പുറം: പൂക്കോട്ടുംപാടത്ത് വനവിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. പരിക്കേറ്റ ടി കെ കോളനിയിലെ കുഞ്ഞനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒറ്റയ്ക്കാണ് ഇന്ന് രാവിലെ കുഞ്ഞൻ വനത്തിൽ പോയത്. കരടിയുടെ ആക്രമണത്തിൽ തലക്ക് പിന്നിൽ പരുക്കേറ്റ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം, വീട് തകർത്ത് വീട്ടുപകരണങ്ങൾ നശിപ്പിച്ചു, ആഹാരവും കഴിച്ച് മടക്കം
ഇടുക്കി : ചിന്നക്കനാൽ മുത്തമ്മ കോളനിയിൽ വീണ്ടും കാട്ടാനയാക്രമണം. ചെല്ലാദുരൈയുടെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി അരി കൊമ്പനെന്നറിയപ്പെടുന്ന ഒറ്റയാന്റെ ആക്രമണമുണ്ടായത്. അർധരാത്രിക്കു ശേഷമാണ് ഒറ്റയാൻ ജനവാസ മേഖലയിലേക്ക് എത്തിയത്. രാത്രി മുതൽ കനത്ത മഴയും കാറ്റുമായിരുന്നു. വീടിന്റെ മേൽക്കൂര തകർന്ന ശബ്ദം കേട്ട് ചെല്ലാദുരൈയും ഭാര്യ പാപ്പായും മുൻ വാതിൽ തുറന്ന് പുറത്തേക്ക് ഓടി അടുത്ത വീട്ടിൽ അഭയം തേടി. വീടിനകത്തുണ്ടായിരുന്ന ഭക്ഷണ സാധനങ്ങൾ പൂർണമായും തിന്ന ഒറ്റയാൻ വീട്ടുപകരണങ്ങളും നശിപ്പിച്ചു. ചെല്ലാദുരൈയെയും കുടുംബത്തെയും പഞ്ചായത്ത് അധികൃതർ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം നടയാര്‍ സൗത്ത് ഡിവിഷനില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സമുത്ത് കുമാറെന്ന യുവാവിനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സമീപത്തായി ഇന്നും ആന നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സമാനമായ അവസ്ഥയാണ് വിനോസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടിയിലും.