
ഇടുക്കി: മൂന്നാര്‍ (Munnar) എസ്‌റ്റേറ്റ് മേഖലകളില്‍ കാട്ടാന (Wild Elephant) വിളയാട്ടം ഒഴിയുന്നില്ല. പുലര്‍ച്ചെ മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെത്തിയ കാട്ടാനക്കൂട്ടം കമ്പനിയുടെ വാച്ചര്‍ ഷെഡ് നശിപ്പിക്കുകയും കൃഷി (Agriculture) നശിപ്പിക്കുയും ചെയ്തു. ഒരാഴ്ചയായി നിലയുറിച്ചിരിക്കുന്ന കാട്ടാനക്കൂട്ടത്തെ കാടുയറ്റാന്‍ വനപാലര്‍ ശ്രമിക്കാത്തത് കടുത്ത പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കുന്നത്. കാടിറങ്ങിയ കാട്ടാനക്കൂട്ടം മൂന്നാര്‍-സൈലന്റുവാലി റോഡില്‍ നിലയുറച്ച് ആക്രമണം ആരംഭിച്ചിച്ച് ആഴ്ചകള്‍ പിന്നിടുകയാണ്.
മൂന്നായി തിരഞ്ഞ് റോഡിലെത്തിയ സംഘത്തിലെ രണ്ടെണ്ണം കാടുകയറിയെങ്കിലും കൂട്ടിക്കൊമ്പനൊപ്പം എത്തിയ നാലംഗ സംഘം കാടുകയറാന്‍ കൂട്ടാക്കാതെ തൊഴിലാളികളെ ഭീതിയിലാഴ്ത്തുകയാണ്. കുറ്റിയാർവാലിക്ക് സമീപം രാത്രി സവാരി കഴിഞ്ഞെത്തിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഒറ്റയാനക്കൊപ്പമാണ് കുട്ടിയാനയുമൊത്തുള്ള മറ്റൊര് കൂട്ടം എസ്റ്റേറ്റിലെത്തിയത്. രണ്ടാം ദിവസം കുറ്റിയാര്‍വാലിയില്‍ സ്ഥാപിച്ചിരുന്ന പെട്ടിക്കട തകര്‍ത്ത് ആയിരങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കി മാട്ടുപ്പെട്ടിയിലേക്ക് പോയെങ്കിലും വൈകുന്നേരത്തോടെ തൊഴിലാളികള്‍ എസ്‌റ്റേറ്റിലേക്കെത്തുന്ന പ്രധാന റോഡില്‍ വീണ്ടുമെത്തി.
കാട്ടിലൂടെ സഞ്ചരിക്കാതെ റോഡിലൂടെ മാത്രം സഞ്ചരിച്ച് തൊഴിലാളികള്‍ വൈകുന്നേരം നേരത്തേ വീട്ടില്‍ കയറേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിനിടെയാണ് പുലര്‍ച്ചെയോടെ എത്തിയ കാട്ടാനകള്‍ എസ്‌റ്റേറ്റിലെ ചെക്ക്‌പോസ്റ്റിന് സമീപം സ്ഥാപിച്ചിരുന്ന ഷെഡ് തകര്‍ത്തത്. നാലാം തവണയാണ് ഷെഡ് കാട്ടാന തകര്‍ക്കുന്നത്. സമീപത്തായി നിലയുറപ്പിച്ച കാട്ടാന വൈകുന്നേരത്തോടെ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലെത്തുകയും ചെയ്യും.